മൂന്നാര്‍ എക്കോ പോയിന്റില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് മരണം
കന്യാകുമാരിയിൽ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്


ഇടുക്കി: മൂന്നാർ എക്കോ പോയിൻ്റിന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ടുപേർ മരിച്ചു. ആദിക (19 ), വേണിക(19) എന്നിവരാണ് മരിച്ചത്. ഇരുവരും നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളജിലെ ബിഎസ്സി കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികളാണ്. ബസിലുണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
കേരള രജിസ്ട്രേഷനിലുള്ള ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളജിലെ വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. കുണ്ടള ഡാം സന്ദർശിയ്ക്കാൻ പോകുന്നതിനിടെ ബസ് എക്കോ പോയിന്റിന് സമീപം വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 40 പേരടങ്ങുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്.
രണ്ടുപേര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഗുരുതര പരിക്കേറ്റവരെ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മറ്റുള്ളവർ മൂന്നാർ ടാറ്റ ആശുപത്രിയിൽ ചികിൽസയിലാണ്.