'അവിടെ ബോഡിയുണ്ടെങ്കിൽ തന്നെ കിട്ടില്ല, അത്രയ്ക്ക് റിസ്ക്കാണ്...'- സൂചിപ്പാറയിൽ കുടുങ്ങിയ രക്ഷാപ്രവർത്തകർ

'മണമുള്ളിടത്താണ് മൃതദേഹം തിരഞ്ഞത്. പക്ഷെ അവിടെ എല്ലായിടത്തും മണമുണ്ട്. രണ്ട് ആനയുടെ വലിപ്പത്തിലാ കല്ലുള്ളത്'

Update: 2024-08-03 14:03 GMT
Advertising

വയനാട്: ഉരുൾപൊട്ടൽ സൃഷ്ടിച്ച നടുക്കം ഇനിയും വിട്ടൊഴിയുന്നില്ല. അതിജീവിച്ചവർക്ക് പറയാനുള്ളത് ഉള്ളുലയ്ക്കുന്ന അനുഭവകഥകളാണ്. സൂചിപ്പാറയിൽ കുടുങ്ങിയ സന്നദ്ധസംഘടനയിലെ മൂന്നു പേരെയാണ് സൈന്യം ഇന്ന് രക്ഷപ്പെടുത്തിയത്. ദുരന്തത്തിൽ‍‍‍ അകപ്പെട്ടവർക്കായി തിരച്ചിൽ നടത്തുന്നതിനിടെ കഴിഞ്ഞദിവസം രാത്രിയിലാണ് ഇവർ സൂചിപ്പാറയിൽ കുടുങ്ങിയത്. കുടുങ്ങിക്കിടന്ന സമയത്തെ നടുക്കുന്ന അനുഭവമാണ് ഇവർക്ക് പറയാനുള്ളത്.

'അവിടെ ഒരു ബോഡിയുണ്ടെങ്കിൽ തന്നെ എടുക്കാൻ കഴിയില്ല, അത്രയ്ക്കും റിസ്കാണ്. ശ്രമിച്ചാൽ നമ്മുടെ ജീവൻ പോകും. എന്നിട്ടും ബോഡി ഉണ്ടോയെന്ന് സെർച്ച് ചെയ്യാൻ മുകളിലോട്ട് കയറിയതാണ്. ആരെയെങ്കിലും കാണുകയാണെങ്കിൽ രക്ഷിക്കണമെന്ന ഉദ്ദേശമേ ഉണ്ടായിരുന്നുള്ളൂ. ഇല്ലെങ്കിൽ തിരിച്ചുപോകാമെന്നും കരുതി. പക്ഷെ വിചാരിച്ചതൊന്നുമല്ല നടന്നത്. രണ്ട് ഭാഗത്തും മലയാണ്. ആനയുണ്ടാകുമെന്നും അറിയാം. അപ്പോഴേക്കും വിശന്നിട്ട് വയറ്റിൽ നിന്ന് മഞ്ഞ വെള്ളമൊക്കെ വരാൻ തുടങ്ങിയിരുന്നു' രക്ഷപ്പെട്ടവരിൽ ഒരാൾ പറയുന്നു. 

'മണമുള്ളിടത്താണ് മൃതദേഹം തിരഞ്ഞത്. പക്ഷെ അവിടെ എല്ലായിടത്തും മണമുണ്ട്. രണ്ട് ആനയുടെ വലിപ്പത്തിലാ കല്ലുള്ളത്. ഒന്നും ചെയ്യാൻ കഴിയില്ല. ഒരു കാല് ഞങ്ങൾ കണ്ടിരുന്നു. നൂറുശതമാനം അവിടെ മൃതദേഹങ്ങളുണ്ടാകും. അവിടെ പുഴയ്ക്ക് വീതിയില്ല, കുത്തിയൊലിച്ചാണ് ഒഴുകുന്നത്'- രക്ഷാപ്രവർത്തനത്തെക്കുറിച്ച് അവർ പറയുന്നത് ഇങ്ങനെ.

സൂചിപ്പാറയിൽ കുടുങ്ങിയ മൂന്നുപേരിൽ ഒരാൾ സ്വയം നടന്ന് രക്ഷപ്പെടുകയായിരുന്നു. ബാക്കിയുള്ള രണ്ടാളുകളേയാണ് സൈന്യത്തിന്റെ ഹെലികോപ്റ്ററെത്തി രക്ഷിച്ചത്. ശക്തമായ കുത്തൊഴുക്കുള്ള ഭാഗമായതിനാൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ എയർലിഫ്റ്റല്ലാതെ മറ്റ് മാർ​ഗങ്ങളില്ലെന്ന് മനസിലാക്കിയ സൈന്യം രണ്ടുതവണ പ്രദേശത്ത് പരീക്ഷണ പറക്കലുൾപ്പെടെ നടത്തിയിരുന്നു. ശേഷം സുരക്ഷിതമായി രക്ഷപ്പെടുത്താൻ കഴിയും എന്ന് ഉറപ്പുവരുത്തിയതിനുശേഷമാണ് ഇവരെ എയർലിഫ്റ്റ് ചെയ്തത്. 

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News