പിന്നിൽ നിന്ന ശേഷം ബ്ലാസ്റ്റേഴ്സിന്റെ ഉജ്ജ്വല തിരിച്ചുവരവ്; ആരാധകർക്ക് ആഘോഷ രാവ്

Update: 2024-09-22 16:32 GMT
Editor : safvan rashid | By : Sports Desk
Advertising

കൊച്ചി: ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വീണ്ടും മഞ്ഞക്കടലിരമ്പം. ഐ.എസ്.എൽ  സീസണിലെ രണ്ടാം മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ഉയർത്തിയ വെല്ലുവിളിക്ക് ​കേരള ബ്ലാസ്റ്റേഴ്സിന്റെ അതി ഗംഭീര മറുപടി. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്. നോഹ സദൗയിയും ക്വാമി പെപ്റയുമാണ് കൊമ്പൻമാർക്കായി വലകുലുക്കിയത്.

ബ്ലാസ്​റ്റേഴ്സി​ന്റെ ആക്രമണങ്ങളോടെയാണ് ആദ്യ പകുതി തുടങ്ങിയത്. എന്നാൽ പതിയെ കളംപിടിച്ച ഈസ്റ്റ് ബംഗാൾ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ വിറപ്പിച്ചു. രണ്ടാം പകുതിയിൽ 59ാം മിനുറ്റിൽ മലയാളി താരം പി.വി വിഷ്ണുവിന്റെ ടാപ്പ്-ഇൻ ഗോളിലൂടെ ഈസ്റ്റ് ബംഗാളാണ് മുന്നിലെത്തിയത്. സന്ദീപ് സിങ്ങിന്റെ പിഴവിൽ നിന്നും ലഭിച്ച പന്തുമായി ഓടിക്കയറിയ ദിമിത്രി ഡയമാ​ന്റക്കോസിന്റെ പാസിൽനിന്നായിരുന്നു ഗാലറി​യെ നിശബ്ദമാക്കിയ ഗോൾ. എന്നാൽ സ്റ്റേഡിയത്തിന്റെ നിരാശക്ക് മേൽ നോഹ സദോയി ഉദിച്ചുയർന്നു. 62ാം മിനുറ്റിൽ അലറി വിളിച്ച സ്റ്റേഡിയത്തെ സാക്ഷിയാക്കി ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ പി.എസ് ഗില്ലിന്റെ കാലുകൾക്കിടയിലൂടെയാണ് നോഹ ഗോൾ നേടിയത്.

സമനില ഗോൾ നേടിയതോ​ടെ ഗോൾ ദാഹവുമായി പന്തുതട്ടിയ ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ 88ാം മിനുറ്റിലാണ് ഫലം കണ്ടത്. ക്വാമി പെപ്റ ബോക്സിന് വെളിയിൽ നിന്നും തൊടുത്ത ​പന്ത് പോസ്റ്റിന്റെ മൂലയിലേക്ക് കയറുമ്പോൾ നിസഹായരായി നോക്കി നിൽക്കാനേ ഈസ്റ്റ് ബംഗാളിനായുള്ളൂ. ക്വാമി പെപ്രെയും മുഹമ്മദ് അയ്മനും അടക്കമുള്ള ബ്ലാസ്റ്റേഴ്സിന്റെ സബ്സിസ്റ്റ്യൂഷനും വിജയത്തിൽ നിർണായകമായി.

സീസണിലെ ആദ്യ മത്സരം പഞ്ചാബ് എഫ്.സിയോട് പരാജയപ്പെട്ട കേരളത്തിന് ആശ്വാസമേകുന്നതാണ് ഈ വിജയം. സൂപ്പർ താരം അഡ്രിയാൻ ലൂണ തുടർച്ചയായ രണ്ടാം മത്സരത്തിലും പുറത്തിരുന്ന​പ്പോൾ ഹെസൂസ് ഹിമനെ, വിബിൻ മോഹഹൻ, ഡാനിഷ് ഫാറൂഖ് എന്നിവരെ ആദ്യഇലവനിൽ അണിനിരത്തിയാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. സെപ്റ്റംബർ 29ന് നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ ഗുവാഹത്തിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. 

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News