'സയണിസ്റ്റുകൾ ഇങ്ങോട്ടു വരണ്ട'; ഇസ്രായേലി സൈനികനെ നേരിട്ട് ഐറിഷ് വനിതകൾ

തന്റെ പരാതി ഐറിഷ് പൊലീസ് കാര്യമായെടുത്തില്ലെന്നും ഇനിയൊരിക്കലും അയർലാന്റിൽ കാൽ കുത്തില്ലെന്നും തമർ ഓഹ്യോൻ

Update: 2025-03-15 12:27 GMT
Editor : André | By : Web Desk
Advertising

ഡബ്ലിൻ: മുൻ ഇസ്രായേൽ സൈനികനായ വ്യവസായിയെയും സഹപ്രവർത്തകനെയും അവഹേളിച്ച് ഐറിഷ് വനിതകൾ. ഇസ്രായേൽ പൗരനായ തമിർ ഓഹ്യോൻ എന്നയാളെയും സഹപ്രവർത്തകനെയുമാണ്  ഡബ്ലിനിലെ ഒരു ഹോട്ടൽ ബാറിൽ രണ്ട് യുവതികൾ നേരിട്ടത്. 'സയണിസ്റ്റുകൾക്ക് അയർലാന്റിലേക്ക് സ്വാഗതമില്ല' എന്നു പറഞ്ഞ് നടുവിരൽ ഉയർത്തി അധിക്ഷേപിച്ചതിനൊപ്പം യുവതികളിലൊരാൾ ഇവർക്കു നേരെ തുപ്പുകയും ചെയ്തു.

സംഭവത്തിന്റെ വീഡിയോ ദൃശ്യം ഓഹ്യോൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. തന്റെ പരാതി കാര്യമായെടുക്കാൻ ഐറിഷ് പൊലീസ് തയാറായില്ലെന്നും ഇനിയൊരിക്കലും അയർലാന്റിൽ കാൽ കുത്തില്ലെന്നും ഓഹ്യോൻ കുറിച്ചു.

'എന്റെ ഹൃദയം പൂർണമായും തകർന്നിരിക്കുകയാണ്. ഇതാണ് 2025-ലെ അയർലാൻഡ്. ഡബ്ലിനിലേക്കുള്ള എന്റെ ബിസിനസ് യാത്രയ്ക്കിടെ, ഞാനും എന്റെ സഹപ്രവർത്തകനും ഇസ്രായേലികൾ ആയതുകൊണ്ടു മാത്രം സംഘടിതരായ ഒരുപറ്റം പെൺകുട്ടികളുടെ ആക്രമണത്തിന് ഇരയായി. ഞാൻ വീഡിയോ ചിത്രീകരിക്കുന്നതിന് മുമ്പ്, ഒരു പെൺകുട്ടി എന്റെ മുഖത്തിന് നേർക്ക് ക്യാമറയുമായി വന്ന് എന്റെ പേര് പറഞ്ഞ് ഡബ്ലിനിലെ എന്റെ താമസത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും (ഞാൻ മാറിയ ഹോട്ടലുകളും എന്റെ വരവിന്റെ ഉദ്ദേശ്യവും ഉൾപ്പെടെ) പറഞ്ഞു. ഇത് മിനുട്ടുകളോളം നീണ്ടുനിന്നു. ചുറ്റുമുള്ള ആരും ഇടപെട്ടില്ല. അതിനാൽ, പൊലീസിന് തെളിവ് നൽകുന്നതിനായി എനിക്ക് അവരെ ചിത്രീകരിക്കേണ്ടി വന്നു. നിർഭാഗ്യവശാൽ, സംഭവം നടന്ന് രണ്ട് മണിക്കൂർ കഴിഞ്ഞാണ് പോലീസ് ഹോട്ടലിൽ എത്തിയത്, അവർ ഈ വിഷയത്തിൽ യാതൊരു താൽപര്യവും കാണിച്ചില്ല. 

ഇത് വ്യക്തമായ ഭീകരപ്രവർത്തനമായിരുന്നു. എല്ലാവരും മൗനം പാലിച്ചു. എനിക്ക് ആ രാത്രി മുഴുവൻ ഉറങ്ങാൻ കഴിഞ്ഞില്ല. ഹോട്ടൽ മുറിയിൽ അടച്ചിരുന്ന ഞാൻ അടുത്ത ദിവസം മറ്റൊരു ഹോട്ടലിലേക്ക് മാറി. ഞാൻ ഇനി ഒരിക്കലും അയർലണ്ടിൽ കാലുകുത്തില്ല.' - വീഡിയോ ദൃശ്യത്തോടൊപ്പം തമിർ ഓഹ്യോൻ ഇൻസ്റ്റഗ്രാമിൽ എഴുതി്.

ഡബ്ലിനിലെ ഡൺ ലവോഗെയറിലുള്ള ഹാർഡിസ് ബാറിലാണ് സംഭവം അരങ്ങേറിയതെന്നും ഫലസ്തീൻ അനുകൂല പ്രവർത്തകരായ സെയ്‌ന ഇസ്മായിൽ, ലെന സീൽ എന്നിവരാണ് ഇസ്രായേൽ പൗരന്മാരെ അധിക്ഷേപിച്ചതെന്നും ദി ജേണൽ റിപ്പോർട്ട് ചെയ്തു.

ഇസ്രായേൽ സൈനികനാണെന്ന് അറിയാവുന്നതിനാലാണ് തമിർ ഓഹ്യോനുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടതെന്നും ഇയാൾ വെസ്റ്റ്ബാങ്കിലെ ഹെബ്രോൺ സിറ്റിയിൽ ഉണ്ടായിരുന്നുവെന്നും ലെന സീൽ പ്രസ്താവനയിൽ പറഞ്ഞു. 'അധിനിവേശ സൈനികരോ സയണിസത്തിന്റെ ഏജന്റുമാരോ അയർലാന്റിൽ വരേണ്ടതില്ല. അവരെ തുറന്നു കാണിക്കേണ്ടതിന്റെയും കിട്ടുന്ന അവസരങ്ങളിൽ നേരിടേണ്ടതിന്റെയും ചുമതല ഞങ്ങൾക്കുണ്ട്.' അവർ വ്യക്തമാക്കി.

Full View

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News