തീമഴ വർഷിച്ച് ഇറാന്റെ മിസൈലുകൾ; നടുങ്ങി ഇസ്രായേൽ നഗരങ്ങൾ

ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ഉൾപ്പെടെ എല്ലാ മന്ത്രിമാരും മണിക്കൂറുകൾ ബങ്കറുകളുടെ സുരക്ഷയിൽ കഴിച്ചുകൂട്ടി

Update: 2024-10-02 00:56 GMT
Advertising

ദുബൈ: ഇറാൻ അയച്ച ഇരുനൂറിേലറെ ബാലിസ്റ്റിക് മിസൈലുകളുടെ തീമഴയിൽ തെൽ അവീവ് ഉൾപ്പെടെ മുഴുവൻ ഇസ്രായേൽ നഗരങ്ങളും അക്ഷരാർഥത്തിൽ നടുങ്ങിയ രാവാണ് കടന്നുപോയത്. മുഴുവൻ ജനങ്ങളോടും ബങ്കറുകളിലേക്ക് മാറാനായിരുന്നു നിർദേശം. ബെൻ ഗുരിയോൺ ഉൾപ്പെടെ എല്ലാ വിമാനത്താവളങ്ങളുടെയും പ്രവർത്തനം നിർത്തി. വ്യോമാതിർത്തി പൂർണമായും അടച്ചിട്ടു. റെയിൽ ഗതാഗതവും നിർത്തി.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെ എല്ലാ മന്ത്രിമാരും മണിക്കൂറുകൾ ബങ്കറുകളുടെ സുരക്ഷയിൽ കഴിച്ചുകൂട്ടി. ഇറാൻ തിരിച്ചടിക്കില്ലെന്ന കണക്കുകൂട്ടൽ തെറ്റിയതോടെ ഇനിയെന്ത് എന്ന വിഭ്രാന്തിയിലാണ് നെതന്യാഹുവും സൈനിക നേതൃത്വവും. മിസൈലുകൾ പലതും ലക്ഷ്യം കണ്ടതായി ഇറാൻ അവകാശപ്പെട്ടു.

എന്നാൽ, മിസൈൽ ആക്രമണം പരാജയമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും നെതന്യാഹുവും പറയുന്നു. ഇറാഖിലും ജോർദാനിലും യു.എസ് സെൻട്രൽ കമാന്‍റ് ഇടപെടൽ മൂലം നിരവധി ഇറാൻ മിസൈലുകൾ പ്രതിരോധിച്ചതായി പെന്‍റഗൺ അറിയിച്ചു. അതേ സമയം സൈനിക കേന്ദ്രങ്ങളിൽ പതിച്ച മിസൈലുകൾ വ്യാപക നാശനഷ്ടങ്ങളും ആളപായവും സൃഷ്ടിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇതേക്കുറിച്ച് ഇസ്രായേൽ മൗനം പാലിക്കുകയാണ്.

ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ലയുടെയും ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയുടെയും വധത്തിനുള്ള നിയമാനുസൃത തിരിച്ചടിയുടെ ആദ്യഘട്ടം മാത്രമാണിതെന്ന് ഇറാൻ വ്യക്തമാക്കി. പ്രതികാരത്തിനു തുനിഞ്ഞാൽ ഇസ്രാായേലിനെതിരെ ഏതറ്റം വരെ പോകാനും സജ്ജമെന്ന് ഇറാൻ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നൽകി.

ഇസ്രയേലിനെ ഏതെങ്കിലും രാജ്യം പിന്തുണച്ചാൽ മേഖലയിൽ അവരുടെ ആസ്ഥാനങ്ങൾക്കും താൽപര്യങ്ങൾക്കുമെതിരെ മാരക തിരിച്ചടി ഉറപ്പാണെന്നും ഇറാൻ സൈനിക മേധാവി താക്കീത് നൽകുന്നുണ്ട്. ബെയ്റൂത്തിലും വെസ്റ്റ് ബാങ്കിലും ഇറാനെ പിന്തുണച്ച് പ്രകടനം നടന്നു. തെഹ്റാനിൽ ആയിരങ്ങൾ തെരുവിലിറങ്ങി തിരിച്ചടി ആഘോഷമാക്കി.

അതേസമയം, ഉചിത സമയത്തും സ്ഥലത്തും തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ സൈനിക നേതൃത്വം അറിയിച്ചു. മേഖലായുദ്ധ സാധ്യത വർധിച്ചതാടെ ഇറാഖ്, ജോർദാൻ, ഇസ്രായേൽ, ലബനാൻ, ഇറാൻ എന്നീ രാജ്യങ്ങൾ വിമാന സർവീസുകൾ പലതും നിർത്തിവെച്ചു. ബുധനാഴ്ച രാവിലെ പത്തു വരെ തെഹ്റാൻ വിമാനത്താവളം അടച്ചിടും. ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ സഹായവും നൽകുമെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ ഉറപ്പു നൽകി. സംഘർഷം വ്യാപിച്ചതോടെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ അടിയന്തര യു.എൻ രക്ഷാസമിതി ഇന്ന് യോഗം ചേരും.

അതിനിടെ ബെയ്റൂത്ത് ഉൾപ്പെടെ ലബനാനിൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ. ഇസ്രായേൽ കരസേന ഇതുവരെ ലബനാൻ അതിർത്തി കടന്നിട്ടില്ലെന്നും എത്തിയാൽ നേരിട്ടുള്ള പോരാട്ടത്തിന് ഒരുക്കമാണെന്നും ഹിസ്ബുല്ല ആവർത്തിച്ചു. ഇസ്രായേൽ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നൂറുകണക്കിന് റോക്കറ്റുകളാണ് ഹിസ്ബുല്ല വർഷിച്ചത്. 

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News