ലബനാനെ മറ്റൊരു ഗസയാക്കാൻ ഇസ്രായേലിനെ അനുവദിക്കരുത് - ഇറാൻ

ആക്രമണം തുടരുന്നത് പ്രദേശത്തെ സംഘർഷത്തിലേക്ക് നയിക്കുമെന്ന് മസൂദ് പെസെഷ്‌കിയാൻ

Update: 2024-09-24 09:28 GMT
Advertising

തെഹ്റാൻ: ലബനാനെ മറ്റൊരു ഗസയാക്കാൻ ഇസ്രായേലിനെ അനുവദിക്കരുതെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. ലബനനിൽ ഹിസ്ബുല്ലക്കെതിരായി ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ മനുഷ്യർക്കും മനുഷ്യത്വത്തിനും വെല്ലുവിളിയുണ്ടാക്കുന്നതാണ്. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് പെസഷ്കിയാൻ നിലപാട് വ്യക്തമാക്കിയത്.

വ്യാപകമായ ആക്രമണം തുടരുന്നത് പ്രദേശത്തെ സംഘർഷത്തിലേക്ക് നയിക്കും. ലബനാനിൽ നടക്കുന്ന സംഘർഷം മുഴുവൻ മേഖലയിലേക്കും വ്യാപിക്കാനുള്ള സാധ്യതയുണ്ട്. ഹിസ്ബുല്ലക്ക് ഒറ്റയ്ക്ക് ഇസ്രായേലിനെ നേരിടാനാകില്ല. പാശ്ചാത്യ രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു രാജ്യത്തിനെതിരെ ഹിസ്ബുല്ലക്ക് ഒറ്റയ്ക്ക് പോരാടി ജയിക്കാനാവില്ല.

സംഘർഷങ്ങൾ പ്രാദേശിക സംഘട്ടനത്തിലേക്ക് നീങ്ങുമെന്നും പെസെഷ്കിയൻ മുന്നറിയിപ്പ് നൽകി. അത് ലോകത്തിന്റെയും ഭൂമിയുടെയും ഭാവിക്ക് അപകടകരമാണ്. അതിനാൽ ഇസ്രായേൽ നടത്തുന്ന ക്രിമിനൽ പ്രവൃത്തികൾ തടയണമെന്നും അദ്ദേഹം പറഞ്ഞു.അതിനിടെ ചൈന ലബനാന് പിന്തുണ പ്രഖ്യാപിക്കുകയും സിവിലിയൻമാർക്ക് നേരെയുള്ള വിവേചനരഹിതമായ ആക്രമണങ്ങളെ അപലപിക്കുകയും ചെയ്തു. 

ലബനാന് നേരെയുള്ള ഇസ്രായേലിന്റെ തുടർച്ചയായ വ്യോമാക്രമണങ്ങൾക്ക് മറുപടിയുമായി ഹിസ്ബുല്ല രംഗത്തെത്തി. ഇസ്രായേല്‍ വ്യോമതാവളങ്ങള്‍ക്ക് നേരെയാണ് ഹിസ്ബുല്ലയുടെ തിരിച്ചടി. മെഗിദ്ദോ സൈനിക വിമാനത്താവളത്തിന് നേരെയും ഇസ്രായേലിന്റെ വടക്കുഭാഗത്തുള്ള റമാത്ത് ഡേവിഡ് എയർബേസിനും നേരെയും മിസൈല്‍ ആക്രമണം നടത്തിയെന്ന് ഹിസ്ബുല്ല വ്യക്തമാക്കി.

ഫാദി-1, ഫാദി-2 എന്നീ മിസൈലുകള്‍ ഉപയോഗിച്ചാണ് അഫുല നഗരത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള മെഗിദ്ദോ സൈനിക വിമാനത്താവളത്തെ ഹിസ്ബുല്ല ആക്രമിച്ചത്. അതിർത്തിയിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള സഖ്‌റൂൺ ഏരിയയിലെ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്ന ഫാക്ടറിക്ക് നേരെയും ഹിസ്ബുല്ല മിസൈല്‍ തൊടുത്തു. ഇതുള്‍പ്പെടെ ആറ് മിസൈൽ ആക്രമണങ്ങൾ നടത്തിയതായാണ് ഹിസ്ബുല്ല വ്യക്തമാക്കുന്നത്.

മെഗിദ്ദോ സൈനിക താവളം മൂന്ന് തവണയാണ് ആക്രമിച്ചതെന്ന് ഹിസ്ബുല്ല വ്യക്തമാക്കുന്നു. ലെബനൻ അതിർത്തിയിൽ നിന്ന് 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന എയർഫീൽഡ് ആദ്യമായിട്ടാണ് ഹിസ്ബുല്ല ലക്ഷ്യമിടുന്നത്. റമാത്ത് ഡേവിഡ് എയർബേസിനെ നേരത്തേയും ഹിസ്ബുല്ല ലക്ഷ്യമിട്ടിരുന്നു.

അതേസമയം വടക്കൻ ഇസ്രായേലിലുടനീളം സൈറണുകൾ മുഴങ്ങുന്നതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഗലീലിയിലും ഹൈഫയ്ക്ക് സമീപമുള്ള പട്ടണങ്ങളിലും അലേർട്ടുകൾ മുഴങ്ങി. എന്നാല്‍, വടക്കൻ നഗരമായ നഹാരിയ ലക്ഷ്യമാക്കി വന്ന രണ്ട് റോക്കറ്റുകൾ കടലിൽ പതിച്ചതായി ഐഡിഎഫ് അവകാശപ്പെടുന്നു.

സൈറണുകള്‍ മുഴങ്ങിയതിന് പിന്നാലെ ഹൈഫ നഗരത്തിലെ താമസക്കാർ സുരക്ഷതി കേന്ദ്രങ്ങളിലേക്ക് മാറി. വടക്കൻ ഇസ്രായേലിലെ ഹൈഫ നഗരത്തിലും പരിസര പ്രദേശങ്ങളിലും സൈറണുകൾ മുഴങ്ങിയതായി ഇസ്രായേലി സേന തന്നെ സ്ഥിരീകരിക്കുന്നുണ്ട്. ആക്രമണങ്ങളിൽ നിന്ന് അഭയം തേടി ഓടിയപ്പോള്‍ ചിലര്‍ക്ക് പരിക്കേറ്റതായും, ആക്രമണഭീതി മൂലമുണ്ടായ ഉത്കണ്ഠയില്‍ നിരവധി പേര്‍ ചികിത്സ തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്.

തെക്കൻ, കിഴക്കൻ ലബനനിലെ വൻതോതിലുള്ള പ്രദേശങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണങ്ങളില്‍ 35 കുട്ടികളും 58 സ്ത്രീകളും ഉൾപ്പെടെ കുറഞ്ഞത് 492 പേർ കൊല്ലപ്പെടുകയും 1,645 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹിസ്ബുല്ല തിരിച്ചടി നല്‍കിയത്. ഒരൊറ്റ ദിവസം കൊണ്ടാണ് ഇത്രയും മരണങ്ങള്‍ ലബനാനില്‍ മാത്രം ഇസ്രായേല്‍ വരുത്തിയത്.

ഹൈഫയിലെ ഇസ്രായേൽ സൈനിക വ്യവസായ സമുച്ചയത്തിന് നേരെ നേരത്തെ ഹിസ്ബുല്ല മിസൈല്‍ പ്രയോഗിച്ചിരുന്നു. ഇസ്രായേല്‍ ആക്രമണം തുടങ്ങിയതിന് പിന്നാലെയായിരുന്നു ഈ തിരിച്ചടി. അതേസമയം ലോക നേതാക്കളും ഐക്യരാഷ്ട്രസഭയും ആക്രമണങ്ങളുടെ തീവ്രത അടിയന്തരമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തി. എന്നാല്‍, ലബനനിലെ ഇസ്രയേലിന്റെ ആക്രമണം മുഴുവൻ പ്രദേശത്തെയും അരാജകത്വത്തിലേക്ക് വലിച്ചിഴയ്ക്കുമെന്ന് തുർക്കി മുന്നറിയിപ്പ് നൽകി.

അതേസമയം, ഹിസ്ബുല്ലയുടെ മുതിർന്ന കമാൻഡർ അലി കറാകിയെ വധിച്ചുവെന്ന ഇസ്രായേലി അവകാശവാദങ്ങൾ തെറ്റാണെന്ന് ഹിസ്ബുല്ല സ്ഥിരീകരിച്ചു. '' അലി കറാകിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇസ്രായേലിന്റെ അവകാശവാദങ്ങൾ തെറ്റാണ്. കമാൻഡർ ജീവിച്ചിരിപ്പുണ്ട്, അദ്ദേഹത്തെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്''- ഹിസ്ബുല്ല വ്യക്തമാക്കി.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News