'സർദാറല്ല, ഗദ്ദാർ'; ടീം ബസിൽ കയറുമ്പോൾ അർഷ്‍ദീപിന്റെ മുഖത്തുനോക്കി അധിക്ഷേപം, തടഞ്ഞ് മാധ്യമപ്രവർത്തകൻ

മുതിർന്ന ഇന്ത്യൻ മാധ്യമപ്രവർത്തകനായ വിമൽ കുമാർ ഇടപെട്ടതോടെ അധിക്ഷേപം ചൊരിഞ്ഞ ആരാധകന്‍ മാപ്പുപറഞ്ഞു

Update: 2022-09-08 10:25 GMT
Editor : Shaheer | By : Web Desk
Advertising

ദുബൈ: പാകിസ്താനെതിരായ മത്സരത്തിൽ ക്യാച്ച് വിട്ടതിന് ഇന്ത്യൻ യുവ പേസർ അർഷ്ദീപ് സിങ്ങിനുനേരെ നേർക്കുനേർ അധിക്ഷേപം. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനുശേഷമായിരുന്നു താരത്തെ പഞ്ചാബിൽനിന്നുള്ള ഒരു പ്രവാസി മുഖത്തുനോക്കി അധിക്ഷേപം ചൊരിഞ്ഞത്. വഞ്ചകനാണെന്നു പറഞ്ഞായിരുന്നു ഇയാളുടെ ആക്ഷേപം. സോഷ്യൽ മീഡിയയിലെ വിദ്വേഷ പ്രചാരണങ്ങൾക്കു പിന്നാലെയാണ് നേരിട്ടും അധിക്ഷേപമുണ്ടായത്.

മത്സരശേഷം ഹോട്ടലിലേക്ക് പുറപ്പെടാനായി ടീം ബസിൽ കയറുന്നതിനിടെയായിരുന്നു സംഭവം. സ്റ്റേഡിയത്തിൽനിന്നു പുറത്തിറങ്ങുന്നതിനിടെ അർഷ്ദീപിനെ കണ്ട ഇയാൾ തൊട്ടടുത്തേക്കു പോയി പഞ്ചാബി ഭാഷയിൽ അധിക്ഷേപിക്കുന്നത് പുറത്തുവന്ന വിഡിയോകളിൽ കാണാം. സർദാർ എന്നു വിളിച്ചാണ് ഇയാൾ ആക്ഷേപം തുടങ്ങിയത്. ക്യാച്ച് വിട്ടതിന്റെ പേരിൽ മുഖം മറയ്ക്കുകയാണോ എന്നാണ് പഞ്ചാബി ഭാഷയിൽ ഇയാൾ ചോദിക്കുന്നത്. ഇതുകേട്ട് ക്ഷോഭംകൊണ്ട് അർഷ്ദീപ് ബസിനകത്തുനിന്ന് ഇറങ്ങിവരാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

മുതിർന്ന ഇന്ത്യൻ മാധ്യമപ്രവർത്തകനായ വിമൽ കുമാർ ഇടപെട്ട് ഇയാളെ തടയുകയായിരുന്നു. ഇന്ത്യൻ താരത്തെയാണ് താങ്കൾ അധിക്ഷേപിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ ഇയാൾ എന്റെയും താരമാണെന്ന് മറുപടി പറഞ്ഞു. തുടർന്ന് മാപ്പുപറയുകയും ചെയ്തു.

''ഇതെല്ലാം കണ്ടിട്ട് ചിരിയാണ് വരുന്നത്''

സോഷ്യൽ മീഡിയയിലെ കമന്റുകൾ കണ്ടിട്ട് ചിരിയാണ് വരുന്നതെന്നാണ് അർഷ്ദീപ് പ്രതികരിച്ചത്. മത്സരശേഷം താരം അച്ഛൻ ദർശൻ, അമ്മ ബാൽജീത് എന്നിവരെ ഫോണിൽ വിളിച്ചിരുന്നു. എല്ലാ വിമർശനങ്ങളെയും സമനിലയോടെ സ്വീകരിക്കുകയാണ് അർഷ്ദീപ് ചെയ്തതെന്ന് ദർശൻ പറഞ്ഞു. കൂടുതൽ ഊർജത്തിലാണുള്ളത്. മെസേജുകളും ട്വീറ്റുകളും കണ്ട് ചിരിക്കുകയാണ് താനെന്നാണ് അവൻ പറഞ്ഞത്. ഇതിൽനിന്ന് പോസിറ്റീവായ കാര്യങ്ങൾ സ്വീകരിക്കും. ഈ സംഭവം കൂടുതൽ ആത്മവിശ്വാസം നൽകിയിട്ടേയുള്ളൂവെന്നും അർഷ്ദീപ് വ്യക്തമാക്കിയതായി പിതാവ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ഇന്ത്യൻ ടീം മൊത്തം തന്നെ പിന്തുണയ്ക്കുന്നുണ്ടെന്ന കാര്യമാണ് അവർ പറഞ്ഞതെന്ന് അമ്മയും പ്രതികരിച്ചു. അച്ഛനെന്ന നിലയ്ക്ക് ഇത് കാണുമ്പോൾ വേദന തോന്നിയെന്ന് ദർശൻ പറഞ്ഞു. അവൻ 23 വയസേ ആയിട്ടുള്ളൂ. ട്രോളുകളെക്കുറിച്ച് അധികമൊന്നും പറയുന്നില്ല. എല്ലാവരുടെയും വായ നമ്മൾക്ക് അടപ്പിക്കാനാകില്ല. ആരാധകരില്ലാതെ കളിയില്ല. ഒരു ചെറിയ പരാജയം പോലും ദഹിക്കാനാകാത്ത ഒരു കൂട്ടർ അപ്പുറത്തു നിൽക്കുമ്പോഴും ഒപ്പം നിൽക്കുന്ന ആളുകളുമുണ്ട്. എന്തായായും ഒരു ടീമിനല്ലേ ജയിക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

18-ാം ഓവറിലെ നിർണായക ക്യാച്ച്

പാകിസ്താനെതിരെ ഞായറാഴ്ച നടന്ന സൂപ്പർ ഫോർ പോരാട്ടത്തിലായിരുന്നു സംഭവം. 18 പന്തിൽ 34 റൺസ് വേണ്ട ഘട്ടത്തിലായിരുന്നു അർഷ്ദീപ് ക്യാച്ച് വിട്ടുകളഞ്ഞത്. 18-ാം ഓവർ എറിഞ്ഞ രവി ബിഷ്‌ണോയിയുടെ പന്തിൽ പാക് താരം ആസിഫ് അലിയുടെ നേരിട്ടുള്ള ഷോട്ട് താരത്തിന് പിടിയിലൊതുക്കാനായില്ല. പിന്നാലെ എറിഞ്ഞ ഭുവനേശ് കുമാറിന്റെ 19-ാം ഓവറിൽ ആസിഫ് നേടിയ ഒരു സിക്‌സും ബൗണ്ടറിയും സഹിതം പാകിസ്താൻ 19 റൺസാണ് അടിച്ചെടുത്തത്. കളിയുടെ ഗതി തന്നെ ആ ഓവറോടെ മാറിമറിഞ്ഞു.

അവസാന ഓവർ എറിയാൻ അർഷ്ദീപ് എത്തുമ്പോൾ ഏഴു റൺസ് മാത്രമാണ് പാകിസ്താനു വേണ്ടിയിരുന്നത്. രണ്ടാം പന്തിൽ യോർക്കറിനുള്ള ശ്രമം ഫുൾടോസായി ബൗണ്ടറിയിൽ കലാശിച്ചതൊഴിച്ചാൽ മികച്ച ബൗളിങ് പ്രകടനമാണ് താരം പുറത്തെടുത്തത്. ആസിഫ് അലിയെ വിക്കറ്റിനു മുന്നിൽ കുടുക്കി പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു. എന്നാൽ, അഞ്ചാമത്തെ പന്തിൽ വീണ്ടും യോർക്കറിനുള്ള ശ്രമം പാളി. ഇഫ്തിഖാർ അഹ്മദ് പാകിസ്താന്റെ വിജയറൺ കുറിക്കുകയായിരുന്നു.

ഖലിസ്ഥാനിയാക്കി വിദ്വേഷപ്രചാരണം

ഇതിനു പിന്നാലെയാണ് അർഷ്ദീപിനെതിരെ സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രചാരണം ആരംഭിച്ചത്. ഖലിസ്ഥാനി അർഷ്ദീപാണ് മത്സരം തുലച്ചതെന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചാരണം. അനായാസ ക്യാച്ച് വിട്ടിട്ടും ചിരിക്കുന്നത് കണ്ടില്ലേ, ഖലിസ്ഥാനി തന്നെയെന്നും ആരോപണമുണ്ടായി. ഇതിനു പിന്നാലെയാണ് താരത്തിന്റെ വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്തത്. രാജ്യത്തിന്റെ പേര് ഖലിസ്ഥാനി പഞ്ചാബ് എന്നാക്കി മാറ്റി. പേര് മേജർ അർഷ്ദീപ് സിങ് ബാജ് ബാജ്വ എന്നാക്കി എഡിറ്റും ചെയ്തു. #Khalistani ഹാഷ്ടാഗ് ട്വിറ്ററിലെ ട്രെൻഡിങ്ങിൽ മുന്നിലാണ്.

എന്നാൽ, പാകിസ്താനിൽനിന്നുള്ള ഐ.പി അഡ്രസ് വഴിയാണ് വിക്കിപീഡിയ എഡിറ്റിങ് നടന്നതെന്നാണ് സംഘ്പരിവാർ ഐ.ഡികൾ പ്രചരിപ്പിക്കുന്നത്. ഇതിനു പിന്നാലെയാണ് കേന്ദ്ര വാർത്താ-വിനിമയ മന്ത്രാലയം വിക്കിപീഡിയ എക്സിക്യൂട്ടീവിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയത്. എഡിറ്റിങ്ങിനെ കുറിച്ചുള്ള വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Summary: 'Fan' abuses Arshdeep Singh while boarding team bus over drop catch against Pakistan in Asia Cup Super 4 match

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News