‘’ഷൂട്ടിങ്ങ് തുടങ്ങിയത് അബ്ദുല്ലക്കയുടെ ഫസ്റ്റ് ക്ലാപ്പോടെ’’

നമ്മളെ സംബന്ധിച്ചിടത്തോളം നമ്മുടെ കുടുംബത്തിനകത്തുള്ള ഒരാളുടെ വിയോ​ഗം പോലെ തന്നെയാണ് അബ്​ദുല്ലക്കയുടെ വിയോ​ഗം. ഞാൻ മൂന്നാഴ്ച്ചകൂടുമ്പോൾ വിളിക്കാറുണ്ടായിരുന്നു.  

Update: 2018-11-18 06:41 GMT
സകരിയ മുഹമ്മദ് : സകരിയ മുഹമ്മദ്
Advertising

സകരിയയുടെ സുഡാനി ഫ്രം നൈജീരിയയിൽ സൗബിന്റെ ഉപ്പയുടെ കഥാപാത്രമാണ് അബ്ദുല്ലക്ക അഭിനയിച്ചത്.

‘’അബ്ദുല്ലക്കാനെ ഈ കഥാപാത്രത്തിന് വേണ്ടി ആലോചിപ്പോൾ തന്നെ തിരക്കഥ വായിച്ചിട്ടുള്ള എല്ലാവരും അദ്ദേഹം നന്നാവും എന്ന് പറഞ്ഞു. ആ കഥാപാത്രത്തിന് അബ്ദുല്ലക്ക തന്നെ മതി’’ എന്നാണ് നിർമാതാക്കളായ സമീർ താഹിറും ഷൈജു ഖാലിദും പറഞ്ഞത്, സകരിയ ഒാര്‍ത്തെടുക്കുന്നു. സമീർക്ക നേരത്തെ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയില്‍ മൂപ്പരെ അഭിനയിപ്പിച്ചിട്ടുണ്ട്.

‘’സമീർക്കാക്ക് ഇഷ്ടമുള്ള ഒരു നടനാണദ്ദേഹം. പ്രൊജക്റ്റ് തീരുമാനിച്ചിട്ട് ഷൂട്ട് തുടങ്ങാൻ ഏകദേശം നാലഞ്ച് മാസത്തെ ഇടവേള ഉണ്ടായിരുന്നു. ആ സമയത്തൊക്കെ സമീർക്ക എന്താണ് അബ്ദുല്ലക്കാന്റെ വിശേഷം എന്ന് ചോദിക്കാറുണ്ടായിരുന്നു. കാരണം ഈ കഥാപാത്രത്തിന് നമുക്ക് വേറെ ഒരാളെ പറ്റില്ലായിരുന്നു. അത്രക്കും ആ കഥാപാത്രത്തിന് മൂപ്പര് തന്നെ വേണം എന്നുണ്ടായിരുന്നു. വിശേഷം അന്വേഷിക്കാൻ ഒരിക്കൽ എന്നെ മൂപ്പരെ വീട്ടിലേക്ക് പറഞ്ഞയക്കവരെ ചെയ്തിട്ടുണ്ട് സമീർക്ക.

ഷൂട്ടിങ്ങിന്റെ ആദ്യദിവസം ഷൂട്ട് തുടങ്ങിയത് അബ്ദുല്ലക്ക ഫസ്റ്റ് ക്ലാപ്പ് ചെയ്തുകൊണ്ടാണ്. അതും സമീർ താഹിറിന്റെ തീരുമാനമായിരുന്നു. ക്യാമറയുടെ സ്വിച്ച് ഒാൺ കർമം എന്റെ വാപ്പയും ഫസ്റ്റ് ക്ലാപ്പ് അബ്ദുല്ലക്കയും ആണ് ചെയ്തത്. അത് നമ്മളെ സംബന്ധിച്ചിടത്തോളം മുതിർന്നവർക്ക് കൊടുക്കുന്ന ഒരു ബഹുമാനമായിരുന്നു.

‘’ഞാനാണ് ഇതിന്റെ ഫസ്റ്റ് ക്ലാപ്പ് ഒക്കെ അടിച്ചത്, പടച്ചോനെ മനസ്സിൽ വിചാരിച്ച് അങ്ങ് അടിച്ചൂനൊള്ളൂ. സിനിമക്ക് തകരാറൊന്നും സംഭവിക്കാതിരുന്നാൽ മതിയായിരുന്നു’’ എന്ന് മുപ്പര് ഇടക്കൊക്കെ ചിരിച്ച്കൊണ്ട് പറയും. പിന്നെ വിജയിച്ച് കഴിഞ്ഞപ്പോൾ എന്നെ അദ്ദേ
ഹം വിളിച്ചു പറഞ്ഞു ‘’ഇപ്പളാണൊന്ന് സമാധാനമായത് ഞാൻ എപ്പോഴും പ്രാർത്ഥിക്കാറുണ്ടായിരുന്നു സിനിമ കൊളാവരുതേ, ഒന്നും സംഭവിക്കരുതേ എന്നൊക്കെ’’.

ലൊക്കേഷനിൽ വരുക എന്നത് മൂപ്പർക്ക് ഭയങ്കര സന്തോഷമുള്ള കാര്യമായിരുന്നു. കുറച്ചൊക്കെ അവശത ഉണ്ടായിരുന്നെങ്കിലും വാഹനത്തിൽ വരും. വീട്ടിലെ വലിയ കാര്‍ന്നോര് വന്ന പോലെ ആയിരിക്കും ലൊക്കേഷനിൽ മൂപ്പര് വന്നാൽ. എല്ലാരും മൂപ്പരെ ചുറ്റിപറ്റി ആയിരിക്കും. സൗബിനെ ഭയങ്കര കാര്യമായിരുന്നു മൂപ്പർക്ക്. സൗബിൻ കോഴിക്കോട് നിന്നാണ് കല്യാണം കഴിക്കുന്നതെന്നറിഞ്ഞപ്പോൾ ‘പുതിയാപ്പളെ’ എന്നാണ് സൗബിനെ വിളിച്ചോണ്ടിരുന്നത്. അങ്ങനെ ഒരിക്കൽ സൗബിൻ പറഞ്ഞു ‘പുതിയാപ്പളെ’ എന്ന വിളി മാത്രേ അല്ലേ ഒള്ളൂ. വീട്ടിൽ നിന്ന് വരുമ്പോൾ കാര്യായിട്ട് ഒന്നും കൊണ്ടുവരുന്നില്ലല്ലോ. പിന്നീട് രണ്ട് ദിവസം കഴിഞ്ഞാണ് അബ്ദുല്ലക്കയുടെ ഷൂട്ടുള്ളത് അന്നേക്ക് ഒരുപാട് കല്ലുമ്മക്കായൊക്കെ വാങ്ങി പൊരിച്ച് റെഡി ആക്കിയെങ്കിലും ഷെഡ്യൂളിലെ ചിലമാറ്റം കാരണം കൊണ്ടുവരാനായില്ല.

സൗബിനെ ഭയങ്കര കാര്യമായിരുന്നു മൂപ്പർക്ക്. സൗബിൻ കോഴിക്കോട് നിന്നാണ് കല്യാണം കഴിക്കുന്നതെന്നറിഞ്ഞപ്പോൾ ‘പുതിയാപ്പളെ’ എന്നാണ് സൗബിനെ വിളിച്ചോണ്ടിരുന്നത്.

യാത്രപറഞ്ഞ് ഇറങ്ങിപോകുന്ന ആ സീനൊക്കെ വളരെ ലയിച്ചാണ് അ
ദ്ദേഹം അഭിനയിച്ചിരുന്നത്. നിനക്ക് കായി എന്തെങ്കിലും വേണോ... എന്ന ഞാൻ പോയി വരാം, അസ്സലാമുഅലൈക്കും എന്ന് പറഞ്ഞ് പോകുന്ന സീന് മൂപ്പര് ആദ്യം വളരെ തൊണ്ട ഇടറിയാണ് പറഞ്ഞത്. അപ്പൊ മൂപ്പര് തന്നെ എന്നോട് പറഞ്ഞു ‘’അത് കുറച്ച് അധികമായോന്ന് എനിക്ക് സംശയമുണ്ട്. അറിയാതെ എന്റെ തൊണ്ട ഇടറിയതാണ്. വിചാരിച്ചുകൊണ്ടല്ല. ഞാൻ ഒന്നും കൂടി പറയാം’’. എന്നിട്ട് ‌ഇതിലേതാണ് നിങ്ങൾക്ക് നല്ലതെന്ന് തോന്നുന്നത് അത് എടുത്തോളൂ എന്നും പറഞ്ഞു. മൂപ്പർ അത്രയും ലയിച്ചാണ് അഭിനയിച്ചത്. ആ കഥാപാത്രത്തെ മൂപ്പർക്ക് അത്രയും ഇഷ്ടമായി എന്ന് മൂപ്പർ എന്നോട് എപ്പളും പറയാറുണ്ടായിരുന്നു.

വലിയ സങ്കടത്തിലാണ് മൂപ്പരുടെ സീനുകൾ തീർന്നപ്പോൾ ലൊക്കേഷൻ വിട്ട്പോയത്. പോകുമ്പോൾ സാവിത്രി ചേച്ചിനോട് മൂപ്പർ പറഞ്ഞു ‘’ഇനി ഞാൻ ശരിക്കും പോകാണ് ഇനി നമ്മൾ പിന്നെ കാണൊള്ളൂ’’. നമ്മളെ സംബന്ധിച്ചിടത്തോളം നമ്മുടെ കുടുംബത്തിനകത്തുള്ള ഒരാളുടെ വിയോ
ഗം പോലെ തന്നെയാണ് അബ്ദുല്ലക്കയുടെ വിയോഗം. ഞാൻ മൂന്നാഴ്ച്ചകൂടുമ്പോൾ വിളിക്കാറുണ്ടായിരുന്നു. കഴിഞ്ഞ മൂന്നാഴ്ച്ച മുന്നെ വിളിച്ചപ്പോൾ സിനിമയിൽ അഭിനയിക്കാൻ പോകാണ് എന്ന് പറഞ്ഞിരുന്നു. പിന്നെ ഇന്നലെയാണ് ഹോസ്പിറ്റലിലായ വിവരം അറിഞ്ഞത്.

Tags:    

സകരിയ മുഹമ്മദ് - സകരിയ മുഹമ്മദ്

contributor

സംവിധാകന്‍, തിരക്കഥാകൃത്ത്.

Similar News