'ഇനി ദേഷ്യം വരുമ്പോൾ അവർ തോക്കെടുത്ത് വെടിവെച്ചാലോ? എന്താണിത്...'; എതിർപ്പുമായി അഹാന

"ഞാൻ കങ്കണയുടെ ആരാധിക ഒന്നുമല്ല... പക്ഷേ ഇപ്പോൾ നടന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്"

Update: 2024-06-07 15:36 GMT
Advertising

നടിയും നിയുക്ത എംപിയുമായ കങ്കണ റണാവത്തിന് വിമാനത്താവളത്തിൽ വെച്ച് അടിയേറ്റ സംഭവത്തിൽ പ്രതികരണവുമായി നടി അഹാന കൃഷ്ണ. അടുത്ത തവണ ദേഷ്യം വരുമ്പോൾ ഉദ്യോഗസ്ഥ തോക്കെടുത്ത് വെടിവെച്ചാൽ എന്ത് ചെയ്യും എന്നാണ് അഹാനയുടെ ചോദ്യം. ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു അഹാനയുടെ പ്രതികരണം.

സ്റ്റോറിയുടെ പൂർണരൂപം:

"ഞാൻ കങ്കണയുടെ ആരാധിക ഒന്നുമല്ല. പക്ഷേ ഇപ്പോൾ നടന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്. സുരക്ഷാ ഉദ്യോഗസ്ഥയോ മറ്റാരോ ആകട്ടെ, വ്യക്തിപരമായി എതിർപ്പുണ്ടെന്ന് വെച്ച് ഇങ്ങനെ പൊതുവിടത്തിൽ മറ്റൊരാളെ കയ്യേറ്റം ചെയ്യുന്നത് എങ്ങനെ ശരിയാകും? മര്യാദ, നീതി ഇവയൊക്കെയില്ലേ? തീർച്ചയായും ഇവർക്കെതിരെ കേസെടുക്കണം. അടുത്ത തവണ ദേഷ്യം വരുമ്പോൾ ഇവർ തോക്കെടുത്ത് വെടിവെക്കില്ലെന്ന് ആര് കണ്ടു?"

വ്യാഴാഴ്ചയാണ് ഛണ്ഡീഗഢ് വിമാനത്താവളത്തിൽ കങ്കണയ്ക്ക് അടിയേറ്റത്. സെക്യൂരിറ്റി ചെക്കിനിടെ സിഐഎസ്എഫിലെ ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ കങ്കണയുടെ കരണത്തടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇവരെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

കർഷക സമരത്തിൽ പങ്കെടുത്തവരെ കങ്കണ ആക്ഷേപിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് വിവരം. വിമാനത്താവളത്തിൽ നിന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ കുൽവീന്ദർ ഇതേക്കുറിച്ച് സംസാരിക്കുന്നുണ്ട്. നൂറുരൂപയ്ക്ക് വേണ്ടിയാണ് ആളുകൾ സമരത്തിനിരിക്കുന്നതെന്നാണ് കങ്കണ പറഞ്ഞതെന്നും അവർ അങ്ങനെ അവിടെപ്പോയി ഇരിക്കുമോ എന്നും കങ്കണ ആക്ഷേപപരാമർശം നടത്തിയ സമയത്ത് തന്റെ അമ്മയും അവിടെയുണ്ടായിരുന്നുവെന്നും അവർ പറയുന്നു.

2020ലാണ് കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെക്കുറിച്ച് കങ്കണ അധിക്ഷേപ പരാമർശം നടത്തിയത്. പ്രതിഷേധത്തിൽ പങ്കെടുത്ത ഒരു മുതിർന്ന സ്ത്രീയെ ശഹീൻ ബാഗ് പ്രതിഷേധപരമ്പരയുടെ മുഖമായിരുന്ന ബിൽക്കിസ് ബാനു എന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്ഷേപം. 100 രൂപ നൽകിയാൽ ഇവർ ആർക്കുവേണ്ടിയും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നുള്ള പ്രസ്താവന വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചു. വിവാദങ്ങൾക്ക് പിന്നാലെ കങ്കണ ട്വീറ്റ് നീക്കം ചെയ്തിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News