'സിനിമയില്‍ നിന്നും മോശം അനുഭവമുണ്ടായിട്ടില്ല, പക്ഷെ അത്തരം കഥകള്‍ കേട്ടിട്ടുണ്ട്'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടി ഖുശ്ബു

ഒരു പക്ഷേ ഈ സ്ത്രീകളെല്ലാം 15-20 വർഷം മുമ്പ് നടന്ന ഏതോ ഒരു കാര്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്

Update: 2024-08-20 01:55 GMT
Editor : Jaisy Thomas | By : Web Desk
Advertising

ചെന്നൈ: ഒരു ദശാബ്ദത്തിനു ശേഷം പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ഇന്ത്യന്‍ സിനിമാ ലോകം. കാസ്റ്റിംഗ് കൗച്ച്, ലൈംഗിക പീഡനം തുടങ്ങി തൊഴിലിടങ്ങളില്‍ നടിമാര്‍ അനുഭവിക്കുന്ന ദുരനുഭവങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നതിനു വേണ്ടി പോരാടുകയും എല്ലാ പ്രതിബന്ധങ്ങൾക്കെതിരെയും ശക്തമായി നിലകൊള്ളുകയും ചെയ്ത സ്ത്രീകളെയോര്‍ത്ത് താന്‍ വളരെയധികം സന്തോഷിക്കുന്നതായി നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദര്‍ ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

“അതെ, ജോലിസ്ഥലത്ത് മാന്യത കൊണ്ടുവരാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ഒരുമിച്ച് നിന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇത് അവരുടെ വിജയമാണ്. ആർക്കെങ്കിലും അത് ചെയ്യാൻ ധൈര്യമുണ്ടായിരുന്നു. എല്ലാത്തിനും ഒരു അവസാനമുണ്ടാകണമെന്ന് അവര്‍ ആഗ്രഹിച്ചു. മീ ടൂ പ്രസ്ഥാനത്തോടെ ഹോളിവുഡിൽ നിന്നാണ് എല്ലാം ആരംഭിച്ചത്. അപ്പോഴാണ് ഇതിന് ആക്കം കൂടിയത്. മലയാള സിനിമയിലും നിരവധി പ്രശ്നങ്ങളുണ്ട്. നമ്മൾ അത് അഭിസംബോധന ചെയ്യേണ്ടതുണ്ട്. ഒരുപക്ഷേ ഇത്തരമൊരു പരീക്ഷണത്തിലൂടെ കടന്നുപോയ ഏതാനും സ്ത്രീകളെക്കുറിച്ചായിരിക്കാം. അവര്‍ തങ്ങള്‍ക്ക് നീതി ലഭിക്കണമെന്ന് ആഗ്രഹിച്ചു'' ഖുശ്ബു ചൂണ്ടിക്കാട്ടി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നിലവിലുള്ള തൊഴില്‍ സംസ്കാരത്തെ മാറ്റിമറിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോൾ അങ്ങനെ സംഭവിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നായിരുന്നു ഖുശ്ബുവിന്‍റെ മറുപടി. ''ഒരു പക്ഷേ ഈ സ്ത്രീകളെല്ലാം 15-20 വർഷം മുമ്പ് നടന്ന ഏതോ ഒരു കാര്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. ഇപ്പോൾ പെൺകുട്ടികൾ വളരെ മാന്യമായ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. പെൺകുട്ടികൾ വിദ്യാഭ്യാസമുള്ളവരാണ്. മുഴുവന്‍ സാഹചര്യവും മാറി. ഇത്തരം പീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടില്ല എന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. ഞാൻ അക്ഷരാർത്ഥത്തിൽ സിനിമാ മേഖലയിലാണ് വളർന്നത്. 8 വയസ് മുതൽ ഞാൻ സിനിമാരംഗത്തുണ്ട്. ഞാന്‍ അത്തരം കാര്യങ്ങള്‍ കണ്ടിട്ടില്ല, പക്ഷെ അത്തരം കഥകളെക്കുറിച്ച് കേട്ടിട്ടുണ്ട്'' ഖുശ്ബു പറയുന്നു.

''സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ക്ക് ഒരു ഫുൾ സ്റ്റോപ്പ് ഇടണമെന്ന് വിശ്വസിച്ചിരുന്ന, ഒരുമിച്ച് നിന്ന സ്ത്രീകൾക്ക് ഇത് തീർച്ചയായും ഒരു വിജയമാണെന്ന് ഞാൻ കരുതുന്നു. ഇൻഡസ്ട്രിയിലെ പുരുഷന്മാർക്കിടയിൽ ഇത് ഒരുതരം ഭയം കൊണ്ടുവരുന്നുവെങ്കിൽ, അതിൽ നിന്ന് മാറി നില്‍ക്കണമെന്ന് കരുതുന്നുണ്ടെങ്കിൽ, അത് നല്ലതാണ്. ആരെങ്കിലും അത് ചെയ്യണം. ആരെങ്കിലും ആദ്യത്തെ കല്ല് എറിയണം. ആ പുരുഷമേധാവിത്വമുള്ള ലോകത്തില്‍ നിന്നും നമ്മളാണ് ഏറ്റവും ശക്തരും മികച്ചവരും എന്ന വിശ്വാസത്തിൽ നിന്നും പുറത്തുവരണം.എന്നാൽ എന്താണ് സംഭവിക്കുന്നതെന്ന് നമുക്കറിയാം. ഒറ്റക്കെട്ടായി നിന്ന ഈ സ്ത്രീകളുടെ സമ്പൂർണ വിജയമാണിത്'' നടി കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News