വീരപ്പൻ വേട്ടക്കിടെ കൂട്ടബലാത്സംഗം ; വാച്ചാത്തി സംഭവം സിനിമയാകുന്നു

സിനിമാ താരം രോഹിണിയാണ് ചിത്രത്തിന്‍റെ സംവിധാനം നിർവഹിക്കുന്നത്

Update: 2023-10-19 13:30 GMT
Advertising

ചെന്നൈ: ഭരണനേതൃത്വ ഭീകരതയുടെ അടയാളമായ വാച്ചാത്തി സംഭവം തമിഴിൽ സിനിമയാകുന്നു. ഇന്ത്യൻ ചരിത്രത്തിൽ തന്നെ ഏറ്റവും ക്രൂരമായ ഭരണവേട്ടയായിരുന്നു വീരപ്പന്‍റെ പേരിൽ വാച്ചാത്തി ഗ്രാമത്തിൽ നടന്നത്. വിരപ്പനെ തെരഞ്ഞെത്തിയ റവന്യൂ ഉദ്യോഗസ്ഥർ 18 പെൺകുട്ടികളെ ബലാത്സംഗം ചെയ്ത സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഈ സംഭവവും ചെറുത്തുനിൽപ്പും പിന്നീട് നടന്ന നിയമ പോരാട്ടങ്ങളുമൊക്കെയാണ് സിനിമയിൽ ദൃശ്യവൽക്കരിക്കുന്നത്.

സിനിമാ താരം രോഹിണിയാണ് ചിത്രത്തിന്‍റെ സംവിധാനം നിർവഹിക്കുന്നത്. പ്രമുഖ തമിഴ് സാഹിത്യകാരനും തമിഴ്നാട് മുർപോക്ക് എഴുത്താളർ കലൈഞ്ജർ സംഘം ജനറൽ സെക്രട്ടറിയുമായ ആദവൻ ദീക്ഷണ്യയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സഹനത്തിന്‍റെയും പോരാട്ടത്തിന്‍റെയും കഥ പറയുന്ന ചിത്രം വിപുലമായ ഗവേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഒരുക്കുന്നതെന്ന് തിരക്കഥാകൃത്ത് ആദവൻ പറഞ്ഞു. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.

വീരപ്പൻ വേട്ടയ്ക്കിടെ ദൗത്യസംഘം ഗോത്ര സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മുഴുവൻ പ്രതികളും കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. ഇരകൾക്ക് നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകാൻ ഉത്തരവിടുകയും ചെയ്തിതിരുന്നു.

വീരപ്പനെ തേടി ധർമ്മപുരി ജില്ലയിലെ വച്ചാത്തിയിലെത്തിയ ദൗത്യസംഘം ഗ്രാമം വളഞ്ഞാണ് അന്ന് അതിക്രമം നടത്തിയത്. വീരപ്പനെ സഹായിക്കുന്നുവെന്നാരോപിച്ച് ഗോത്ര കുടിലുകൾ തകർത്ത സംഘം യുവതികളെ ഫോറസ്റ്റ് ഓഫീസിലേക്ക് പിടിച്ചു കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. 18 യുവതികളാണ് അന്ന് പീഡനത്തിനിരയായത്. നാല് ഐ.എഫ്.എസ് ഉദ്യോഗസ്ഥരുൾപ്പെട്ട അതിക്രമത്തിനെതിരെ സി.പി.എം നൽകിയ പൊതുതാത്പര്യ ഹരജി ജയലളിത സർക്കാർ എതിർത്തിരുന്നു.

സി.ബി.ഐ അന്വേഷിച്ച കേസിൽ 2011ൽ പ്രത്യേക കോടതി ദൗത്യസംഘത്തിലെ 215 ഉദ്യോഗസ്ഥർ പ്രതികളാണെന്ന് വിധിച്ചു. ബലാത്സംഗം ചെയ്ത 17 ഉദ്യോഗസ്ഥർ ഇരകൾക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു വിധി. പ്രതികളിൽ 54 പേർ വിചാരണക്കാലയളവിൽ മരണപ്പെട്ടിട്ടുണ്ട്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News