'പവർ ഗ്രൂപ്പല്ല, നമുക്ക് വേണ്ടത് പവറുള്ള സിനിമാ ഇൻഡസ്ട്രി'; 'പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനെ സ്വാ​ഗതം ചെയ്ത് വിനയൻ

'ചില സിനിമാ സംഘടനകളുടെ അഹങ്കാരത്തിന്റെ പത്തിക്ക് അടികൊടുക്കേണ്ടത് ആദ്യത്തെ ആവശ്യമാണ്'

Update: 2024-09-18 17:48 GMT
Advertising

കോഴിക്കോട്: 'പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ്' എന്ന ചലച്ചിത്ര കൂട്ടായ്മയെ സ്വാ​ഗതം ചെയ്ത് സംവി​ധായകൻ വിനയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനയൻ അഭിപ്രായം വെളിപ്പെടുത്തിയത്. പവർ ഗ്രൂപ്പല്ല പവറുള്ള സിനിമാ ഇൻഡസ്ട്രിയാണ് ആവശ്യമെന്ന് വിനയൻ അഭിപ്രായപ്പെട്ടു. 

'മലയാള സിനിമയിലെ നിർമാതാക്കൾ മുതൽ ടെക്നീഷ്യൻമാരും ആർടിസ്റ്റുകളും മാത്രമല്ല തൊഴിലാളികളും സപ്പോർട്ടിങ് ആർട്ടിസ്റ്റുകളും കൂടാതെ സിനിമയുടെ പബ്ളിസിറ്റിക്കായി പോസ്റ്റർ ഒട്ടിക്കുന്ന തൊഴിലാളികൾക്കു പോലും അംഗത്വം കൊടുത്തുകൊണ്ടുള്ള വിശാലമായ ഒരു വേദി ആയിട്ടാണ് പിഎംഎഫ്എ ആരംഭിക്കുന്നത്. ഇതു വിജയിച്ചാൽ മലയാള സിനിമാ സംഘടനകൾക്കിടയിൽ വിപ്ലവകരമായ മാറ്റമായിരിക്കും ഉണ്ടാകുക‌. ആ സംഘടന ട്രേഡ് യൂണിയൻ ആക്കണോ എന്ന കാര്യം പൊതുയോഗത്തിൽ തീരുമാനിക്കാം എന്നാണ് സംഘാടകർ പറഞ്ഞത്.' വിനയൻ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

“പ്രോഗ്രസ്സീവ് മലയാളം ഫിലിം മേക്കേഴ്സ് “(PMFA) എന്ന പുതിയ സിനിമാസംഘടന അവരുടെ നിയമാവലിയുടെ ഡ്രാഫ്റ്റ് എനിക്കിന്ന് അയച്ചു തന്നു. Byelaw കണ്ടതിനു ശേഷം പുതിയ സംഘടനയുമായി സഹകരിക്കുന്ന കാര്യം ആലോചിക്കാമെന്നാണു ഞാൻ പറഞ്ഞിരുന്നത്.

മലയാള സിനിമയിലെ നിർമാതാക്കൾ മുതൽ ടെക്നീഷ്യൻമാരും ആർടിസ്റ്റുകളും മാത്രമല്ല തൊഴിലാളികളും സപ്പോർട്ടിങ് ആർട്ടിസ്റ്റുകളും കൂടാതെ സിനിമയുടെ പബ്ളിസിറ്റിക്കായി പോസ്റ്റർ ഒട്ടിക്കുന്ന തൊഴിലാളികൾക്കു പോലും അംഗത്വം കൊടുത്തുകൊണ്ടുള്ള വിശാലമായ ഒരു വേദി ആയിട്ടാണ് പിഎംഎഫ്എ ആരംഭിക്കുന്നത്. ഇതു വിജയിച്ചാൽ മലയാള സിനിമാ സംഘടനകൾക്കിടയിൽ വിപ്ലവകരമായ മാറ്റമായിരിക്കും ഉണ്ടാകുക‌. ആ സംഘടന ട്രേഡ് യൂണിയൻ ആക്കണോ എന്ന കാര്യം പൊതുയോഗത്തിൽ തീരുമാനിക്കാം എന്നാണ് സംഘാടകർ പറഞ്ഞത്.

ട്രേഡ് യൂണിയൻ ആകുകയോ ഏതെങ്കിലും ട്രേഡ് യൂണിയനുകൾക്ക് ആ അസ്സോസിയേഷനിൽ അംഗത്വം കൊടുക്കുകയോ ചെയ്യാൻ പൊതുയോഗ തീരുമാനം മതിയാകും.‌ എന്തായാലും ഒരു ഡ്രൈവർക്കോ സെറ്റുകളിൽ ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷൻ ബോയ്ക്കോ ഒരു സപ്പോർട്ടിങ് ആർട്ടിസ്റ്റിനോ നിർമാതാവും സംവിധായകനും നായകനും ഇരിക്കുന്ന വേദിയിൽ തുല്യതയോടെ അഭിപ്രായ പ്രകടനം നടത്താൻ കഴിയുക എന്നത് പുതിയോരു സിനിമാ സംസ്കാരം സൃഷ്ടിച്ചേക്കാം. തീരുമാനങ്ങൾ കൂടുതൽ സുതാര്യമാക്കാനും സ്വാർത്ഥമതികളുടെ പവർഗ്രൂപ്പ് ഫോർമേഷൻ ഒഴിവാക്കാനും ഈ കൂട്ടായ്മ സഹായിക്കും.

വേറെ ഏതെങ്കിലും സിനിമാ സംഘടനയിൽ അംഗമായിട്ടുള്ളവർക്ക് ഈ സംഘടനയിൽ അംഗത്വം എടുക്കുന്നതിൽ തടസ്സമില്ല എന്നത് ജനാധിപത്യപരമായി നല്ല കാര്യം തന്നെ. തങ്ങളുടെ സംഘടനയിൽ അംഗമല്ലാത്തവരെ കൊണ്ട് സിനിമാ സെറ്റിൽ ജോലി ചെയ്യിക്കില്ല എന്ന ചില സിനിമാ സംഘടനകളുടെ അഹങ്കാരത്തിന്റെ പത്തിക്ക് അടികൊടുക്കേണ്ടത് ആദ്യത്തെ ആവശ്യമാണ്. ഇതെല്ലാം സ്വകാര്യ സംഘടനകളാണ് അല്ലാതെ സർക്കാർ കമ്മിറ്റികളല്ല എന്ന കാര്യം പലരും ഓർക്കുന്നില്ല.

ഇപ്പോൾ തന്നെ നിർമ്മാതാക്കളുടെ സംഘടനയിലും അമ്മയിലും ഫെഫ്കയിലും ഒരുപോലെ അംഗത്വമുള്ള ധാരാളം ചലച്ചിത്ര പ്രവർത്തകരുണ്ട്. ഒന്നിലും അംഗത്വം കിട്ടാതെ നിൽക്കുന്നതോ വലിയ തുക കൊടുക്കേണ്ടതു കൊണ്ട് അംഗത്വം എടുക്കാതെ നിൽക്കുന്നതൊ ആയ ധാരാളം നിർമ്മാതാക്കളും നടീനടൻമാരും ടെക്നീഷ്യൻമാരും പുറത്ത് നിൽക്കുന്നുണ്ട്. അവരെ ഒക്കെ ചെറിയ ഒരു തുക മാത്രം മെമ്പർഷിപ് ഫീ മേടിച്ചു കൊണ്ട് പുതിയ സംഘടനയിലേക്ക് കൊണ്ടുവരണം എന്നാണ് എന്റെ അഭിപ്രായം.

കൂടുതൽ സുതാര്യവും നൈതികതയും ഉള്ള സംഘടനയായും വലിപ്പച്ചെറുപ്പം ഇല്ലാതെ സംഘടനയ്കുള്ളിൽ എല്ലാവരെയും ഒരുപോലെ കാണുകയും അതുപോലെ ഭയമില്ലാതെ ശക്തമായ നിലപാടെടുക്കാനുള്ള കരുത്തും പുതിയ സംഘടന ആർജ്ജിക്കണം. എങ്കിൽ ആ സംഘടനയ്കൊപ്പം ഞാനും ഉണ്ടാകും. പവർ ഗ്രൂപ്പല്ല നമുക്കു വേണ്ടത് പവറുള്ള സിനിമാ ഇൻഡസ്ട്രിയാണ് ആവശ്യം. 

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News