ലോക സന്തോഷ സൂചികയിൽ ബഹ്റൈന് നേട്ടം; മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 59ാമത്
10ൽ 6.03 എന്ന ശരാശരി ജീവിത മൂല്യ നിർണയത്തോടെയാണ് ബഹ്റൈന്റെ നേട്ടം


മനാമ: ലോക സന്തോഷ സൂചികയിൽ മുന്നേറ്റവുമായി ബഹ്‌റൈൻ. 2025ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പ്രകാരം 147 രാജ്യങ്ങളുടെ പട്ടികയിൽ ബഹ്‌റൈൻ 59ാം സ്ഥാനത്തെത്തി. പോയ വർഷം ലോക സന്തോഷ സൂചികയിൽ 62ാം സ്ഥാനത്തായിരുന്ന ബഹ്‌റൈൻ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് പട്ടികയിൽ മുന്നേറിയത്. 10ൽ 6.03 എന്ന ശരാശരി ജീവിത മൂല്യ നിർണയത്തോടെയാണ് ബഹ്റൈന്റെ നേട്ടം.
മുൻപ് 2022ലെ സന്തോഷ സൂചികയിൽ ലോക റാങ്കിങ്ങിൽ 21-ാം സ്ഥാനത്തും അറബ് മേഖലയിലും ജി.സി.സി രാജ്യങ്ങളിലും ഒന്നാം സ്ഥാനത്തും എത്തിയിരുന്നു ബഹ്‌റൈൻ. പിന്നീട് 2023ലും 24ലും ഹാപ്പിനസ് ഇൻഡക്‌സ് റിപ്പോർട്ടിൽ ബഹ്‌റൈന് ഇടിവ് സംഭവിക്കുകയായിരുന്നു. എങ്കിലും പുതിയ കണക്കുകളനുസരിച്ച് സ്ഥാനം മെച്ചപ്പെടുത്തി ആഗോള തലത്തിൽ മുന്നേറ്റമുണ്ടാക്കിയിരിക്കുകയാണ് രാജ്യം. ലോക സന്തോഷദിനത്തിൽ ഓക്സ്ഫഡ് സർവകലാശാലയുടെ വെൽബീയിങ് റിസേർച്ച് സെന്ററാണ് റിപ്പോർട്ട് പുറത്തിറക്കുന്നത്.
ലോക സന്തോഷ സൂചികയിൽ 21ാം സ്ഥാനത്തുള്ള യു.എ.ഇയാണ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ മുൻപിൽ. 30-ാം സ്ഥാനവുമായി കുവൈത്തും 32ാം സ്ഥാനവുമായി സൗദി അറേബ്യയും പിന്നിലുണ്ട്. ഫിൻലൻഡ് തന്നെയാണ് ഇത്തവണയും ലോക സന്തോഷ സൂചികയിൽ ഒന്നാമത്. ഡെൻമാർക്ക്, ഐസ്ലൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങൾ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനത്തുണ്ട്.