ഗസ്സയിൽ നിന്ന് ഫലസ്തീനികളെ കുടിയിറക്കാനുള്ള ഇസ്രായേൽ ആഹ്വാനം തള്ളി കുവൈത്ത്

ആക്രമണം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹവും യു.എൻ രക്ഷാസമിതിയും ഉടനടി ഇടപെടണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.

Update: 2023-10-14 14:43 GMT
Advertising

കുവൈത്ത് സിറ്റി: ഗസ്സയിൽ നിന്ന് ഫലസ്തീനികളെ നിർബന്ധിതമായി കുടിയിറക്കാനുള്ള ഇസ്രായേൽ ആഹ്വാനത്തെ തള്ളി കുവൈത്ത്. ഇത്തരം നടപടികൾ ഉപരോധത്തിലും ബോംബാക്രമണത്തിലും ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതയുടെ പ്രയാസം വർധിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി ശെയ്ഖ് സാലിം അൽ സബാഹ് പറഞ്ഞു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ലംഘിച്ചുള്ള ഇസ്രായേൽ സേനയുടെ അതിക്രമങ്ങളിൽ മന്ത്രി ആശങ്ക പ്രകടിപ്പിച്ചു.

ആക്രമണം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹവും യു.എൻ രക്ഷാസമിതിയും ഉടനടി ഇടപെടണം. സിവിലിയന്മാർക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കാവാനും മന്ത്രി ആവശ്യപ്പെട്ടു. ഉപരോധം അവസാനിപ്പിക്കാനും ഫലസ്തീൻ ജനതക്ക് അടിയന്തര സഹായങ്ങൾ എത്തിക്കുവാൻ നടപടി സ്വീകരിക്കണമെന്നും ശൈഖ് സാലിം അഭ്യർഥിച്ചു.

ഫലസ്തീനെതിരായ ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ മന്ത്രിമാരുമായി കുവൈത്ത് വിദേശകാര്യ മന്ത്രി ശെയ്ഖ് സാലിം അൽ സബാഹ് ചർച്ചകൾ നടത്തിയതായി കുവൈത്ത് വാർത്താ ഏജൻസി അറിയിച്ചു. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ ഫലസ്തീൻ പ്രദേശങ്ങളിലെയും ഗസ്സ മുനമ്പിലെയും അപകടകരമായ അവസ്ഥകളെക്കുറിച്ചും, സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കുവാൻ അന്താരാഷ്ട്ര ശ്രമങ്ങൾ സംഘടിപ്പിക്കുന്നതിനെ കുറിച്ചും ശെയ്ഖ് സാലിം ചർച്ച ചെയ്തു.

നേരത്തെ ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദിയുമായും, ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൾ ലത്തീഫ് അൽ സയാനിയുമായും നടത്തിയ ചർച്ചയിൽ സംയുക്ത ഗൾഫ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനെ കുറിച്ചും, ഗസ്സയിലേക്ക് ദുരിതാശ്വാസവും മാനുഷിക സഹായവും വിതരണം ചെയ്യന്നതിനെ കുറിച്ചും ഷെയ്ഖ് സാലിം അൽ സബാഹ് ചർച്ച ചെയ്തതായി അധികൃതർ അറിയിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News