ഒമാനികളുടെ മിനിമം വേതനത്തിൽ വർധനവ് വരുത്തുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് ഒമാൻ തൊഴിൽ മന്ത്രി
മിനിമം വേതനം 400 റിയാലായി നിശ്ചയിക്കാൻ ഉദ്ധേശിക്കുന്നുണ്ടെന്നും കൂടുതൽ ചർച്ചകൾക്ക് ശേഷമായിരിക്കും തിരുമാനത്തിലെത്തുകയെന്നും മന്ത്രി പറഞ്ഞു.


മസ്കത്ത്: ഒമാനികളുടെ മിനിമം വേതനത്തിൽ വർധനവ് വരുത്തുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് ഒമാൻ തൊഴിൽ മന്ത്രി. മിനിമം വേതനം 400 റിയാലായി നിശ്ചയിക്കാൻ ഉദ്ധേശിക്കുന്നുണ്ടെന്നും കൂടുതൽ ചർച്ചകൾക്ക് ശേഷമായിരിക്കും തിരുമാനത്തിലെത്തുകയെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഒമാനികളുടെ മിനിമം വേതനത്തെകുറിച്ച് തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സഈദ് ബിൻ അലി ബവോയ്ൻ വ്യക്തമാക്കിയത്. 400 റിയാലാണ് മുൻഗണന നൽകുന്നതെങ്കിലും, അന്തിമ തീരുമാനം കൂടുതൽ വിലയിരുത്തലിനും ചർച്ചകൾക്കും ശേഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തീരുമാനമെടുക്കുന്നതിന് മുമ്പ്, ധനകാര്യ, സാമ്പത്തിക സമിതി, മന്ത്രിമാരുടെ കൗൺസിൽ, ബന്ധപ്പെട്ട എല്ലാ പങ്കാളികൾ എന്നിവർ ഈ നിർദ്ദേശം സമഗ്രമായി വിലയിരുത്തും. ദേശീയ തൊഴിൽ പദ്ധതിയുടെ സാങ്കേതിക സംഘവും ഡയറക്ടറേറ്റ് ജനറൽ ഓഫ് പ്ലാനിങും തൊഴിൽ വിപണി നയങ്ങളും തമ്മിലുള്ള സഹകരണത്തിലൂടെയാണ് 360 മുതൽ 400 റിയാൽവരെയുള്ള നിർദ്ദിഷ്ട പരിധി നിർണയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ, ഒമാനി തൊഴിലാളികളുടെ മിനിമം വേതനം യോഗ്യതകൾ പരിഗണിക്കാതെ 325 റിയാലാണ്. പൊതു, സ്വകാര്യ മേഖലകളിൽ പ്രവേശിക്കുന്ന പുതിയ ഒമാനി ജീവനക്കാരുടെ എണ്ണം സമീപ വർഷങ്ങളിൽ 1,50,000 കവിഞ്ഞതായി തൊഴിൽ മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇത്രയും വലിയ അളവിൽ വ്യക്തികൾ തൊഴിൽ മേഖലയിൽ ചേരുന്നത് ഇതാദ്യമായാണ്. ഈ പുതിയ ഒമാനി ജീവനക്കാരിൽ ഏകദേശം 60,000 മുതൽ 70,000 പേർ സർക്കാർ മേഖലയിൽ ചേർന്നപ്പോൾ 80,000 മുതൽ 90,000 പേർ സ്വകാര്യ മേഖലയിൽ തൊഴിൽ കണ്ടെത്തി.