വീട്ടു ജോലിക്കെത്തി 12 വർഷമായി നാട്ടിലേക്ക് മടങ്ങാതിരുന്ന ഇന്ത്യകാരിയെ നാട്ടിലേക്കയച്ചു

കൊൽക്കത്ത സ്വദേശി നൗറീഫയെയാണ് നാട്ടിലേക്കയച്ചത്

Update: 2024-10-20 05:45 GMT
Advertising

ദമ്മാം: വീട്ട് ജോലിക്കെത്തി പന്ത്രണ്ട് വർഷമായി നാട്ടിലേക്ക് മടങ്ങാതിരുന്ന ഇന്ത്യകാരിയെ സാമൂഹ്യ പ്രവർത്തകരുടെയും ഇന്ത്യൻ എംബസിയുടെയും ഇടപെടലിൽ ഒടുവിൽ നാട്ടിലേക്കയച്ചു. റിയാദ് ഇന്ത്യൻ എംബസി വെൽഫയർ സെന്ററിലും ദമ്മാം അഭയ കേന്ദ്രത്തിലും മാസങ്ങളോളമായി കഴിഞ്ഞു വന്ന കൊൽക്കത്ത സ്വദേശി നൗറീഫയാണ് നാട്ടിലെത്തിയത്. പല തവണ നാട്ടിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തിച്ച ഇവരെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് മടക്കി അയക്കുകയായിരുന്നു.

പതിനൊന്ന് വർഷത്തോളം സ്പോൺസറുടെ വീട്ടിൽ ജോലി ചെയ്ത നൗറീഫ നാട്ടിൽ പോകാൻ താൽപര്യം പ്രകടിപ്പിച്ചില്ല. ഒടുവിൽ സ്പോൺസർ നിർബന്ധിച്ച് നാട്ടിലേക്ക് വിട്ടെങ്കിലും വിമാനത്താവളത്തിൽ എത്തിയ ഇവർ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനെ തുടർന്ന് തിരിച്ചയച്ചു. മൂന്ന് തവണ ഇതാവർത്തിച്ചതോടെ സ്പോൺസർ ഇവരെ റിയാദ് ഇന്ത്യൻ എംബസി അഭയ കേന്ദ്രത്തിൽ ഏൽപ്പിച്ചു. ആറു മാസത്തോളം അഭയ കേന്ദ്രത്തിൽ കഴിഞ്ഞ ഇവരെ നാട്ടിലയക്കുന്നതിനായി ദമ്മാമിലേക്ക് മാറ്റുകയായിരുന്നു.

ദമ്മാമിലെത്തിയ ഇവർ നാല് മാസത്തോളം അഭയ കേന്ദ്രത്തിൽ കഴിഞ്ഞു. ശേഷം സാമൂഹ്യ പ്രവർത്തകരായ മണിക്കുട്ടനും മഞ്ജുവും ദൗത്യം ഏറ്റെടുത്ത് നാട്ടിലയക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. ശേഷം വീണ്ടും ദമ്മാം വിമാനത്താവളത്തിലെത്തിച്ച നൗറീഫയെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് തിരിച്ചയച്ചു. തുടർന്ന് ദമ്മാമിലെ മാനസിക ആശുപത്രിയിൽ ചികിത്സിച്ച ഇവരെ സന്നദ്ധ പ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെ ഒടുവിൽ കഴിഞ്ഞ ദിവസം നാട്ടിലയച്ചു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News