നിക്ഷേപങ്ങളിൽ ആഗോള വിശ്വാസം വർധിപ്പിച്ച് സൗദി അറേബ്യ

എണ്ണയിതര വരുമാനം വർധിപ്പിക്കാൻ രാജ്യത്ത് നടപ്പിലാക്കിയ വിവിധ പദ്ധതികളാണ് ഈ നേട്ടത്തിന് പിന്നിൽ

Update: 2024-07-15 18:14 GMT
Advertising

ജിദ്ദ: വൻകിട രാജ്യങ്ങളെ പിന്നിലാക്കി നിക്ഷേപങ്ങളിൽ ആഗോള വിശ്വാസം വർധിപ്പിച്ച് സൗദി അറേബ്യ. പ്രാദേശിക, അന്തർദേശീയ നിക്ഷേപകർക്ക് ആകർഷകരമായ നിരവധി അവസരങ്ങളാണ് സൗദിയിലുള്ളത്. എണ്ണയിതര വരുമാനം വർധിപ്പിക്കാൻ രാജ്യത്ത് നടപ്പിലാക്കിയ വിവിധ പദ്ധതികളാണ് ഈ നേട്ടത്തിന് പിന്നിൽ. മിഡിൽ ഈസ്റ്റിലെ വൻ സാമ്പത്തിക ശക്തിയായ സൗദി അറേബ്യ ശ്രദ്ധേയമായ സാമ്പത്തിക പരിവർത്തനത്തിനാണ് സമീപ വർഷങ്ങളിൽ സാക്ഷ്യം വഹിച്ചത്. ഇക്കാര്യത്തിൽ അമേരിക്ക, ജപ്പാൻ, ബ്രിട്ടൺ എന്നീ രാജ്യങ്ങളെ സൗദി മറികടന്നതായും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എണ്ണയെ അമിതമായി ആശ്രയിക്കുന്നതിൽ നിന്ന് മാറി, സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കാൻ നടത്തിയ വിവിധ പദ്ധതികളാണ് ഈ നേട്ടത്തിന് കാരണമായത്. ഇതിലൂടെ സൗദിയിലെ വിവിധ ബിസിനസ്സ് മേഖലകളിൽ മികച്ച നിക്ഷേപാവസരങ്ങളും ഉയർന്നുവന്നു. പ്രാദേശിക, അന്തർദ്ദേശീയ നിക്ഷേപകർക്ക് ഒരുപോലെ ലാഭകരമായ നിരവധി സാധ്യതകൾ തുറന്നതോടെ സൗദിയോടുള്ള ആഗോള വിശ്വാസം അസാധാരണമായ തലങ്ങളിലേക്ക് ഉയരാൻ കാരണമായി.

എഡൽമാന്റെ 2024ലെ വാർഷിക ഇൻഡക്‌സ് അനുസരിച്ച് ആഗോള ട്രസ്റ്റ് റാങ്കിംഗിൽ ഒന്നാമതാണ് സൗദി അറേബ്യയുടെ സ്ഥാനം. സൗദി ബിസിനസ്സ് മേഖലയെ വിശ്വസിക്കാമെന്നാണ് സർവേയോട് പ്രതികരിച്ചവരിൽ 78 ശതമാനം പേരും വ്യക്തമാക്കിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിയന്ത്രണങ്ങളുടെ വിശ്വാസ്യതയിലും സൗദി ലോക രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതാണ്. അമേരിക്ക, ഫ്രാൻസ്, ജപ്പാൻ, യു.കെ, ജർമ്മനി, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളെ മറകടന്നാണ് സൗദി ഈ നേട്ടം സ്വന്തമാക്കിയത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News