ഇ-സ്‌കൂട്ടർ അപകടം; ആറു മാസത്തിനിടെ ദുബൈയിൽ മരിച്ചത് നാലുപേർ

നടപ്പുവർഷം ആദ്യ പകുതിയിൽ 7,804 ഇ സ്‌കൂട്ടർ ട്രാഫിക് ലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തത്

Update: 2024-06-21 18:14 GMT
Advertising

ദുബൈ: ആറു മാസത്തിനിടെ ദുബൈയിൽ ഇ-സ്‌കൂട്ടർ അപകടങ്ങളിൽ മരിച്ചത് നാലുപേർ. 25 പേർക്ക് അപകടങ്ങളിൽ പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ഒരാളുടെ നില ഗുരുതരമായിരുന്നുവെന്നും ദുബൈ പൊലിസ് അറിയിച്ചു. നടപ്പുവർഷം ആദ്യ പകുതിയിൽ 7,804 ഇ സ്‌കൂട്ടർ ട്രാഫിക് ലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 4,474 ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്തതായും പൊലിസ് വെളിപ്പെടുത്തി.

അനുമതിയില്ലാത്ത ഇടങ്ങളിലും റോഡുകളിലും റൈഡ്‌ചെയ്യുന്നതു വഴി ഇ-സ്‌കൂട്ടറുകൾ അപകട ഭീഷണി ഉയർത്തുന്നതായി ദുബൈ പൊലീസിൻറെ ഓപറേഷൻസ് അഫയേഴ്‌സ് അസി. കമാൻഡന്റ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഖൈത്തി പറഞ്ഞു. റോഡുകളിൽ 60 കിലോമീറ്ററിന് മുകളിൽ വേഗത, അപകടകരമായ ഡ്രൈവിങ്, യാത്രക്കാരെ വഹിച്ചുള്ള ഡ്രൈവിങ് എന്നീ നിയമലംഘനങ്ങൾക്ക് 300 ദിർഹമാണ് പിഴ ചുമത്തുക.

നിശ്ചയിച്ച സ്ഥലത്തുകൂടി മാത്രം വാഹനം ഓടിക്കുകയും ഹെൽമറ്റ് ധരിക്കുന്നതുൾപ്പടെ സുരക്ഷ നിർദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 901 എന്ന നമ്പറിലോ പൊലീസ് ആപ്പിലോ വിവരം അറിയിക്കണമെന്നും പൊലിസ് ആവശ്യപ്പെട്ടു. ദുബൈയിൽ ഇ-സ്‌കൂട്ടർ ഏറെ പ്രചാരമുള്ള വാഹനമായി മാറിയിരിക്കുകയാണ്. എന്നാൽ കാൽനടക്കാരിൽനിന്നും മറ്റ് ഡ്രൈവർമാരിൽ നിന്നും ഇ-സ്‌കൂട്ടർ യാത്രക്കാർക്കെതിരെ പരാതിയും വ്യാപകമാണ്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News