ഭട്ടിന്‍ഡ സൈനിക കേന്ദ്രത്തിലെ വെടിവെപ്പ്: പ്രതികള്‍ രക്ഷപ്പെട്ടത് വനത്തിലേക്ക്, തോക്ക് കണ്ടെത്തി

രണ്ട് ദിവസം മുന്‍പ് സൈനിക കേന്ദ്രത്തിൽ നിന്ന് 28 വെടിയുണ്ടകളുള്ള ഒരു ഇൻസാസ് റൈഫിൾ കാണാതായിരുന്നു

Update: 2023-04-13 01:27 GMT
Advertising

ഭട്ടിന്‍ഡ: പഞ്ചാബിലെ ഭട്ടിന്‍ഡ സൈനിക കേന്ദ്രത്തിലെ വെടിവെപ്പിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. ഉറങ്ങിക്കിടന്ന നാല് സൈനികകരെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം രണ്ട് പ്രതികൾ പ്രദേശത്തെ വനത്തിലേക്ക് കടന്നുകളയുകയിരുന്നു. വെടിവെയ്ക്കാൻ ഉപയോഗിച്ച തോക്ക് കണ്ടെടുത്തതായി പഞ്ചാബ് പൊലീസ് അറിയിച്ചു.

രണ്ട് ദിവസം മുന്‍പ് സൈനിക കേന്ദ്രത്തിൽ നിന്ന് 28 വെടിയുണ്ടകളുള്ള ഒരു ഇൻസാസ് റൈഫിൾ കാണാതായിരുന്നു. അതേ റൈഫിൾ തന്നെയാണോ കൊലപാതകത്തിന് ഉപയോഗിച്ചത് എന്നറിയാൻ ഫോറൻസിക് പരിശോധനക്കയച്ചു. 80 മീഡിയം റെജിമെന്റിലെ സൈനികരായ സാഗർ, കമലേഷ്, സന്തോഷ്, യോഗേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. സൈനികരുടെ മൃതദേഹം ഇന്ന് കുടുംബങ്ങൾക്ക് വിട്ടുനൽകും. വെടിവെപ്പിൽ മറ്റാർക്കും പരിക്കേറ്റിട്ടില്ല.

ഇന്നലെ പുലര്‍ച്ചെ 4.35നായിരുന്നു വെടിവെപ്പ്. ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുകയായിരുന്ന സൈനികരുടെ മുറിയിലെത്തിയ രണ്ട് പേർ റൈഫിളും ആയുധങ്ങളും ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭീകരാക്രമണം അല്ലെന്ന് പഞ്ചാബ് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. വെടിയുതിര്‍ത്തത് സൈനികർ തന്നെയാണോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം തുടരുകയാണ്. വെടിവെപ്പ് നടന്ന ഉടൻ സൈന്യത്തിന്റെ ദ്രുതകർമസേന സംഭവസ്ഥലം സീൽ ചെയ്തത് അന്വേഷണം ആരംഭിച്ചിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കരസേന മേധാവി ജനറൽ മനോജ് പാണ്ഡെയോട് വിശദാംശങ്ങൾ തേടി.



Summary- Four Army personnel were killed in their sleep by unidentified assailants early Wednesday at the Bathinda Military Station in Punjab.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News