ജസ്റ്റിസ് യശ്വന്ത് വർമ അലഹബാദ് ഹൈക്കോടതിയിലേക്ക്; പ്രതിഷേധം ശക്തമാക്കി ബാർ അസോസിയേഷനുകൾ
ചീഫ് ജസ്റ്റിസിന്റെ നിർദേശമില്ലാതെ ജസ്റ്റിസ് വർമയ്‌ക്കെതിരെ കേസെടുക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ


ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയെന്ന ആരോപണത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയെ സ്ഥലം മാറ്റിയ നടപടിയിൽ പ്രതിഷേധം ശക്തമാക്കി ബാർ അസോസിയേഷനുകൾ.
ജസ്റ്റിസ് യശ്വന്ത് വർമ്മ ചുമതല ഏൽക്കുന്ന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് അലഹബാദ് ബാർ അസോസിയേഷൻ അറിയിച്ചു. ആരോപണം ഉയർന്നതിനു പിന്നാലെ, മാലിന്യം തള്ളാനുള്ള ചവറ്റുകുട്ടയല്ല അലഹാബാദ് കോടതിയെന്നു അവിടത്തെ ബാർ അസോസിയേഷൻ പത്രക്കുറിപ്പിറക്കിയിരുന്നു.
അതേസമയം ആഭ്യന്തര അന്വേഷണ സമിതിക്ക് മുൻപാകെ യശ്വന്ത് വർമ്മ ഇന്ന് ഹാജരാകുമെന്നാണ് സൂചന. ജഡ്ജിയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയതിൽ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ നിർദേശമില്ലാതെ ജസ്റ്റിസ് വർമയ്‌ക്കെതിരെ കേസെടുക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. വസതിയിൽ പണം കണ്ടെത്തിയതിൽ ജുഡീഷ്യൽ സമിതിയുടെ റിപ്പോർട്ട് വരട്ടെയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അമിത് ഷായുടെ വിശദീകരണം.
ജസ്റ്റിസ് വർമയുടെ വസതിയോടു ചേർന്ന സ്റ്റോർ മുറിയിൽ തീപിടിത്തമുണ്ടായതിനു പിന്നാലെ സ്ഥലത്ത് അഗ്നിശമന സേനയും പൊലീസും എത്തിയപ്പോഴാണ് കത്തിക്കരിഞ്ഞതുൾപ്പെടെ ചാക്കുകണക്കിന് നോട്ടുകെട്ട് കണ്ടെത്തിയത്. സംഭവം സുപ്രിംകോടതി നിയോഗിച്ച ജഡ്ജിമാരുടെ മൂന്നംഗ സംഘം അന്വേഷിക്കുന്നതിനിടെയാണ് വർമയെ സ്ഥലംമാറ്റിയത്. വിവാദത്തിന്റെ പശ്ചാത്തലത്തിൽ അവധിയിൽ പോയ വർമയെ ചുമതലകളിൽനിന്ന് മാറ്റി നിർത്താൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോടു സുപ്രിംകോടതി നിർദേശിച്ചിരുന്നു.
ചുമതലകളിൽ നിന്നു പിൻവലിച്ചുകൊണ്ട് ഹൈക്കോടതി നോട്ടിസ് പ്രസിദ്ധീകരിക്കുകയും ചെയ്തു.