'80 % സാമൂഹ്യപ്രവര്‍ത്തനം, 20 % ശതമാനം രാഷ്ട്രീയമെന്ന ബാൽ താക്കറെയുടെ ആശയമാണ് ഞാൻ പിന്തുടരുന്നത്'; കുനാൽ കമ്ര വിവാദത്തിനിടെ ഏക്‌നാഥ് ഷിൻഡെ
കമ്ര മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആവശ്യപ്പെട്ടപ്പോൾ പ്രതിപക്ഷം കൊമേഡിയനെ പിന്തുണച്ച് രംഗത്തെത്തി


മുംബൈ: ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ "80 ശതമാനം സാമൂഹിക പ്രവർത്തനവും 20 ശതമാനം രാഷ്ട്രീയവും" എന്ന തത്വമാണ് താൻ പിന്തുടരുന്നതെന്നും സാധാരണക്കാർക്കുവേണ്ടി പ്രവർത്തിക്കുന്നത് തുടരുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. വാർക്കാരി സമൂഹത്തിൽ നിന്നുള്ള 'ആദ്യ ജഗത്ഗുരു ശ്രീ സന്ത് തുക്കാറാം മഹാരാജ് പുരസ്‌കാരം' ലഭിച്ചതിന് നിയമസഭ അദ്ദേഹത്തെ പ്രശംസിച്ച് പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് ഷിൻഡെയുടെ പ്രസ്താവന.ഷിൻഡെയ്‌ക്കെതിരെ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ കുനാൽ കമ്ര നടത്തിയ പരാമർശത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെയാണ് പ്രമേയം പാസാക്കിയത്.
ഉപമുഖ്യമന്ത്രിയെ അപമാനിച്ചതിന് കമ്ര മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആവശ്യപ്പെട്ടപ്പോൾ പ്രതിപക്ഷം കൊമേഡിയനെ പിന്തുണച്ച് രംഗത്തെത്തി. എന്നാൽ ഷിൻഡെ ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ഈ അവാർഡ് മഹാരാഷ്ട്രയിലെ ജനങ്ങൾക്കുള്ളതാണെന്നും അത് അവർക്കായി സമർപ്പിക്കുന്നതായും പ്രമേയത്തിന് മറുപടി നൽകിക്കൊണ്ട് അദ്ദേഹം പറഞ്ഞു. "മുഖ്യമന്ത്രി എന്ന നിലയിൽ ഞാൻ ചെയ്ത പ്രവർത്തനങ്ങളുടെ ഫലമായാണ് മഹായുതി വൻ വിജയം നേടിയത്. ജനങ്ങൾക്കുവേണ്ടി ഞങ്ങൾ തുടർന്നും പ്രവർത്തിക്കും. ഞങ്ങളുടെ ഉത്തരവാദിത്തം വർധിച്ചു," ഷിൻഡെ കൂട്ടിച്ചേർത്തു. തന്നെ ഒരു സാധാരണക്കാരനായിട്ടാണ് താൻ കരുതുന്നതെന്ന് പറഞ്ഞു. "സംസ്ഥാനത്തെ സാധാരണക്കാരനെ സൂപ്പർമാനായി മാറ്റുകയും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയും വേണം," അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിക്കിടെയാണ് ‘ദില്‍ തോ പാഗല്‍ ഹെ’ എന്ന ഗാനത്തിന്റെ പാരഡി പാടിയാണ് ഷിന്‍ഡെ രാജ്യദ്രോഹിയാണെന്ന് കമ്ര പരാമര്‍ശം നടത്തിയത്. ''ആദ്യം ബിജെപിയില്‍ നിന്ന് ശിവസേന പുറത്തുവന്നു. പിന്നെ ശിവസേനയില്‍ നിന്ന് ശിവസേന പുറത്തുവന്നു. എന്‍സിപിയില്‍ നിന്ന് എന്‍സിപിയും പുറത്തുവന്നു. അവര്‍ ഒരു വോട്ടര്‍ക്ക് ഒമ്പത് വോട്ടിങ് ബട്ടണുകള്‍ നല്‍കി, അതോടെ അവര്‍ ആശയക്കുഴപ്പത്തിലുമായി'' എന്നാണ് കമ്ര പറഞ്ഞത്. കമ്രയുടെ പരാമര്‍ശം മഹാരാഷ്ട്രയിൽ വലിയ വിവാദത്തിനാണ് തിരി കൊളുത്തിയത്. മാപ്പ് പറയണമെന്ന് സേന ഷിൻഡെ വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. കമ്ര പരിപാടി നടത്തിയ ഹോട്ടല്‍ ഷിന്‍ഡെ അനുകൂലികള്‍ അടിച്ച് തകര്‍ത്തു. തുടര്‍ന്ന് കമ്രക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.