കൊഴി‍ഞ്ഞുപോക്ക് തുടരുന്നു; ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രിയടക്കം 50 മുതിർന്ന നേതാക്കൾ കോൺഗ്രസ് വിട്ടു

കൂട്ട രാജിക്കത്ത് ഇവർ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി.

Update: 2022-08-30 08:43 GMT
Advertising

ശ്രീനഗർ: നേതൃത്വത്തിന്റെ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. രാജിവച്ച മുതിർന്ന നേതാവും മുൻ രാജ്യസഭാ പ്രതിപക്ഷനേതാവുമായിരുന്ന ഗുലാം നബി ആസാദിനെ പിന്തുണച്ച് കശ്മീരിലെ 50 നേതാക്കൾ പാർട്ടി വിട്ടു. ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ് ഉൾപ്പെടെയുള്ള 50 മുതിർന്ന നേതാക്കളാണ് കോൺഗ്രസിൽ നിന്ന് രാജിവച്ചത്.

കൂട്ട രാജിക്കത്ത് ഇവർ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി. മുൻ മന്ത്രിമാരായ അബ്ദുൽ മജീദ് വാനി, മനോഹർ ലാൽ ശർമ, ഗാരു റാം, മുൻ എം.എൽ.എ ബൽവാൻ സിങ് തുടങ്ങിയവരാണ് പാർട്ടി വിട്ടത്. വാർത്താസമ്മേളനത്തിലാണ് നേതാക്കൾ തങ്ങളുടെ രാജി പ്രഖ്യാപിച്ചത്.

'ഗുലാം നബി ആസാദിനെ പിന്തുണച്ച് ഞങ്ങൾ കൂട്ട രാജിക്കത്ത് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറിയിട്ടുണ്ട്'- എന്ന് ബൽവാൻ സിങ് പറഞ്ഞു. ഇവർക്ക് മുമ്പ് സംസ്ഥാനത്തെ ചെറുതും വലുതുമായ നിരവധി കോൺഗ്രസ് നേതാക്കൾ രാജിവച്ചിരുന്നു. ഇതിൽ മുൻ മന്ത്രിമാരും എം.എൽ.എമാരും പഞ്ചായത്ത്, മുനിസിപ്പൽ കോർപറേഷൻ അഗങ്ങളും ബ്ലോക്ക്, ജില്ലാ തല നേതാക്കളും ഉൾപ്പെടുന്നു.

തെലങ്കാനയിലെ മുതിർന്ന നേതാവ് എം.എം ഖാൻ കഴിഞ്ഞദിവസം കോൺഗ്രസിൽ നിന്ന് രാജിവച്ചിരുന്നു. മുൻ രാജ്യസഭാംഗമായ ഖാൻ, പഴയ പ്രതാപം വീണ്ടെടുക്കാനും രാജ്യത്തെ മുന്നോട്ടു നയിക്കാനും കഴിയുമെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ കോൺഗ്രസ് പാർട്ടി പൂർണമായും പരാജയപ്പെട്ടതായി സോണിയാ ഗാന്ധിക്കയച്ച കത്തിൽ വ്യക്തമാക്കി. പാർട്ടിയുടെ പതനത്തിന് കാരണം രാഹുൽ ഗാന്ധിയാണെന്നും ഖാൻ കുറ്റപ്പെടുത്തിയിരുന്നു.

‌കഴിഞ്ഞയാഴ്ചയാണ് കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ രാജ്യസഭാംഗവും പ്രതിപക്ഷനേതാവും കശ്മീർ മുഖ്യമന്ത്രിയുമായിരുന്ന ഗുലാം നബി ആസാദ് പാർട്ടി വിട്ടത്. ഇദ്ദേഹത്തോടൊപ്പം കശ്മീരിലെ അഞ്ച് മുൻ എം.എൽ.എമാരും പാർട്ടി വിട്ടിരുന്നു. ആസാദ് പുതിയ പാർട്ടി രൂപീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഈ മാസം ആദ്യം തെലങ്കാനയില്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എയും മുതിര്‍ന്ന നേതാവും പാര്‍ട്ടി വിട്ടിരുന്നു. എം.എല്‍.എയായ കോമട്ടി റെഡ്ഡി രാജഗോപാലയും മുതിര്‍ന്ന നേതാവായ ദസോജു ശ്രാവണുമായിരുന്നു രാജിവച്ചത്. അതിനു മുമ്പ് മറ്റൊരു പ്രമുഖനും മുതിർന്ന നേതാവുമായ കബിൽ സിബലും കോൺഗ്രസിൽ നിന്ന് രാജി വച്ചിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News