കെജ്‌രിവാൾ തിഹാർ ജയിലിലേക്ക് മടങ്ങിയത് ചുമതലകൾ പാർട്ടി നേതാക്കൾക്ക് കൈമാറി

ഭരണ നിര്‍വഹണത്തിന്റെ ഏകോപന ചുമതല മന്ത്രി അതിഷി മെര്‍ലേനയ്ക്കാണ് കൈമാറിയത്

Update: 2024-06-03 07:53 GMT
Editor : rishad | By : Web Desk
Advertising

ഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ തിഹാര്‍ ജയിലിലേക്ക് മടങ്ങിയത് ചുമതലകള്‍ പാര്‍ട്ടി നേതാക്കള്‍ക്ക് കൈമാറി. ഭരണ നിര്‍വഹണത്തിന്റെ ഏകോപന ചുമതല മന്ത്രി അതിഷി മെര്‍ലേനയ്ക്കാണ് കൈമാറിയത്. പാര്‍ട്ടി നിയന്ത്രണത്തിന്റെ ചുമതല സംഘടനാ ജനറല്‍ സെക്രട്ടറി സന്ദീപ് പഥക്കിനും നൽകി.

ഭാര്യ സുനിത കെജ്‍രിവാൾ, തല്‍ക്കാലം സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ടതില്ലെന്നാണ് അരവിന്ദ് കെജ്‍രിവാളിന്റെ നിലപാട്.നേരത്തെ പാർട്ടിക്ക് വേണ്ടി റോഡ് ഷോ അടക്കമുള്ള വിപുലമായ പ്രചാരണം നടത്തിയിരുന്നു സുനിത. കെജ്‍രിവാളിന് ശേഷം സുനിത, തലപ്പത്ത് എത്തുമെന്ന നിലയിലുള്ള പ്രചാരണവും സജീവമായിരുന്നു.

മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ്ങിനു ചുമതലകളൊന്നും നല്‍കിയിട്ടില്ല. എത്ര കാലം ജയിലിൽ കഴിഞ്ഞാലും കെജ്‍രിവാൾ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് എ.എ.പി ജനറൽ സെക്രട്ടറി സന്ദീപ് പഥക് പ്രതികരിച്ചു.

അതേസമയം ഞായറാഴ്ച വൈകുന്നേരം ജയിലിലേക്ക് മടങ്ങുന്നതിന് മുമ്പ്, കെജ്‌രിവാൾ രാജ്ഘട്ടിലെ മഹാത്മാഗാന്ധി സ്മാരകം, കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രം, റൂസ് അവന്യൂവിലെ പാർട്ടി ഓഫീസ് എന്നിവ സന്ദർശിച്ചിരുന്നു. അവിടെ എ.എ.പി അനുഭാവികളുമായി സംസാരിക്കുകയും ചെയ്തു.

ഡൽഹി മദ്യനയ കേസിൽ സുപ്രീം കോടതി അനുവദിച്ച ഇടക്കാല ജാമ്യകാലാവധി തീർന്നതിനുപിന്നാലെയാണു കെജ്‍രിവാൾ ജയിലിലേക്ക് മടങ്ങിയത്. ഡൽഹി, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള അടിത്തറയിടാൻ കെജ്‌രിവാളിനു 21 ദിനം നീണ്ട പ്രചാരണത്തിലൂടെ കഴിഞ്ഞുവെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News