രക്ഷാദൗത്യം ഏകോപിപ്പിക്കൽ; നാല് കേന്ദ്ര മന്ത്രിമാർ യുക്രൈന്റെ അയൽ രാജ്യങ്ങളിലേക്ക്

ഹർദീപ് സിംഗ് പുരി, ജോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, ജനറൽ വി.കെ സിംഗ് എന്നിവരാണ് പോകുന്നത്

Update: 2022-02-28 05:52 GMT
Editor : Dibin Gopan | By : Web Desk
Advertising

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര മന്ത്രിമാർ യുക്രൈന്റെ അയൽ രാജ്യങ്ങളിലേക്ക്. പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.ഹർദീപ് സിംഗ് പുരി, ജോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, ജനറൽ വി.കെ സിംഗ് എന്നിവരാണ് പോകുന്നത്.

അതേസമയം, യുക്രൈനിലെ തെക്കു കിഴക്കൻ നഗരമായ ബെർദ്യാൻസ്‌ക് റഷ്യൻ സേന പിടിച്ചെടുത്തു. വടക്കൻ യുക്രൈനിലെ ചെർണിഗോവിൽ റഷ്യ റോക്കറ്റ് ആക്രമണം നടത്തുകയും ചെയ്തു. സമാധാന ചർച്ചയ്ക്ക് യുക്രൈൻ സന്നദ്ധത അറിയിച്ച സാഹചര്യത്തിലും റഷ്യൻ ആക്രമണം തുടരുകയാണ്. യുക്രൈൻ തലസ്ഥാനമായ കിയവിൽ റഷ്യയുടെ വ്യോമാക്രണ ഭീഷണി നിലനിൽക്കുന്നുണ്ട്. റഷ്യൻ സേന വളഞ്ഞ കിയവിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.

യുക്രൈനിലെ സപ്രോഷ്യ വിമാനത്താവളത്തിന് സമീപം സ്‌ഫോടനം നടന്നതായാണ് വിവരം. റഷ്യൻ ആക്രമണത്തെ തുടർന്ന് 14 കുട്ടികൾ ഉൾപ്പടെ 352 സാധാരണക്കാർ യുക്രൈനിൽ കൊല്ലപ്പെട്ടെന്നാണ് കണക്ക്. അതേസമയം റഷ്യയുമായുള്ള ചർച്ചയിൽ പ്രതീക്ഷയില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്‌കി വ്യക്തമാക്കി.

ആണവായുധങ്ങൾ സജ്ജമാക്കാൻ സേനാ തലവന്മാർക്ക് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ നിർദേശം നൽകി എന്ന വാർത്ത വന്നതിനു തൊട്ടു പിന്നാലെ യുക്രൈൻ സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിരുന്നു. അടുത്ത 24 മണിക്കൂർ നിർണായകമെന്ന് സെലൻസ്‌കി വ്യക്തമാക്കി. യുക്രൈൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സെലൻസ്‌കിയുമായി ഫോണിൽ സംസാരിച്ചു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News