യു.പിയില്‍ കുടിവെള്ള സംഭരണി തകർന്ന് രണ്ടു പേർ മരിച്ചു;13 പേർക്ക് പരിക്ക്

2021ൽ ഗംഗാജൽ കുടിവെള്ള പദ്ധതിക്ക് കീഴിൽ ആറ് കോടി രൂപ ചെലവിൽ നിര്‍മിച്ച ടാങ്കാണ് തകര്‍ന്നുവീണത്

Update: 2024-07-01 08:23 GMT
Editor : Lissy P | By : Web Desk
Advertising

മഥുര: ഉത്തർപ്രദേശിൽ കുടിവെള്ള സംഭരണി തകർന്ന് രണ്ടു പേർ മരിച്ചു.13 പേർക്ക് പരിക്കേറ്റു. മഥുരയിലാണ് അപകടം ഉണ്ടായത്. പരിക്ക് പറ്റിയ ഒരാളുടെ നില ​ഗുരുതരമാണ്.മഥുരയിലെ കൃഷ്ണവിഹാർ കോളനിയിലെ സുന്ദരി (65), സരിത (27) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. 2021ൽ പണികഴിപ്പിച്ച ടാങ്കാണ് തകർന്നു വീണത്. നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്. സമീപത്തെ വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്തു.ഗംഗാജൽ കുടിവെള്ള പദ്ധതിക്ക് കീഴിൽ ആറ് കോടി രൂപ ചെലവിൽ നിര്‍മിച്ച ടാങ്കാണ് തകര്‍ന്നുവീണത്.  

സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജലസംഭരണി നിർമ്മിച്ച കരാറുകാരനെതിരെ കേസെടുക്കാനും നിർദേശം നൽകി. സംഭവത്തിൽ ബി.ജെ.പി സർക്കാരിൻ്റെ അഴിമതിയാണ് വ്യക്തമായതെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി രംഗത്ത് വന്നു. ജലസംഭരണി തകർന്നതിൽ കുറ്റക്കാരെ കണ്ടെത്താൻ സത്യസന്ധമായ അന്വേഷണം വേണമെന്ന് കോൺഗ്രസും എസ്.പിയും ആവശ്യപ്പെട്ടു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News