'ഒരു കയ്യിൽ കാപ്പി കപ്പ്, മറുകയ്യിൽ പുകയുന്ന സിഗരറ്റ്'; നടൻ ദർശന് ജയിലിൽ വി.ഐ.പി പരിഗണന-ചിത്രങ്ങൾ പുറത്ത്

ആരാധകനായ രേണുകാസ്വാമിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് കന്നഡ നടനായ ദർശൻ അറസ്റ്റിലായത്.

Update: 2024-08-25 13:37 GMT
Advertising

ബെംഗളൂരു: കൊലപാതക കേസിൽ റിമാൻഡ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന കന്നഡ സിനിമാ താരം ദർശന് ജയിലിൽ വി.ഐ.പി പരിഗണന. പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ദർശൻ മറ്റു മൂന്ന് തടവുകാരോടൊപ്പം കസേരയിൽ ഇരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒരു കയ്യിൽ കാപ്പി കപ്പും മറുകയ്യിൽ സിഗരറ്റും പിടിച്ചാണ് ദർശൻ ഇരിക്കുന്നത്.

ആരാധകനായ രേണുകാസ്വാമിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് ദർശൻ. കേസിലെ 11-ാം പ്രതിയായ നാഗരാജ്, കുപ്രസിദ്ധ ഗുണ്ടാത്തലവനായ വിൽസൺ നാഗ്‌രാജ് എന്നിവരാണ് ദർശന്റെ കൂടെയുള്ളത്. ജയിലിലെ വിഡിയോ കോൺഫറൻസ് ഹാളിന്റെ പിന്നിലാണ് ഇവർ ഇരിക്കുന്നത്.

ഓട്ടോ ഡ്രൈവറായിരുന്ന രേണുകാസ്വാമിയെ ജൂൺ ഒമ്പതിനാണ് ബെംഗളൂരുവിലെ മേൽപ്പാലത്തിന് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദർശന്റെ ആരാധകനായിരുന്നു 33-കാരനായ രേണുകാസ്വാമി. നടിയും ദർശന്റെ സുഹൃത്തുമായ പവിത്ര ഗൗഡക്കെതിരെ അപകീർത്തികരമായ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് ദർശന്റെ നിർദേശ പ്രകാരം ഗുണ്ടാസംഘം രേണുകാസ്വാമിയെ കൊലപ്പെടുത്തിയത്.

കൊലപാതകവുമായി ബന്ധപ്പെട്ട് ദർശനും പവിത്രാ ഗൗഡയുമടക്കം 15പേർ അറസ്റ്റിലായിരുന്നു. ആഗസ്റ്റ് 21ന് കേസ് പരിഗണിച്ച ബെംഗളൂരു കോടതി പ്രതികളെ 28 വരെ ജൂഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയായിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News