ഗൂതയില്‍ യു എന്‍ സെക്യൂരിറ്റി കൌണ്‍സില്‍ ഇടപെടണമെന്ന് സെക്രട്ടറി ജനറല്‍

Update: 2018-05-21 01:58 GMT
ഗൂതയില്‍ യു എന്‍ സെക്യൂരിറ്റി കൌണ്‍സില്‍ ഇടപെടണമെന്ന് സെക്രട്ടറി ജനറല്‍
Advertising

റഷ്യന്‍ പിന്തുണയോടെ സര്‍ക്കാര്‍ സൈന്യം നടത്തുന്ന ആക്രമണത്തില്‍ ഇതുവരെ 1022 പേരാണ് കൊല്ലപ്പെട്ടത്

ഗൂതയിലെ ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാന്‍ യുഎന്‍ സെക്യൂരിറ്റി കൌണ്‍സില്‍ അംഗങ്ങള്‍ ഉടന്‍ ഇടപെടണമെന്ന് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറസ്. സെക്യൂരിറ്റി കൌണ്‍സില്‍ ഇടപെട്ടില്ലെങ്കില്‍ തങ്ങള്‍ ഇടപെടുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് യുഎന്നിന്റെ ഇടപെടല്‍. റഷ്യയുടെ പിന്തുണയോടെ സര്‍ക്കാര്‍ സൈന്യം നടത്തുന്ന ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 1022 ആയി.

സിറിയയിലെ ഗൂതയില്‍ കഴിഞ്ഞ മൂന്ന് ആഴ്ചയായി ശക്തമായ സൈനികാക്രമണം തുടരുന്ന സാഹചര്യത്തിലാണ് യുഎന്‍ സെക്യൂരിറ്റി കൌണ്‍സില്‍ അംഗങ്ങള്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറസ് ആവശ്യപ്പെട്ടത്. സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കാനായി യുഎന്‍ ഇതുവരെ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. റഷ്യന്‍ പിന്തുണയോടെ സര്‍ക്കാര്‍ സൈന്യം നടത്തുന്ന ആക്രമണത്തില്‍ ഇതുവരെ 1022 പേരാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ മൂന്നാഴ്ചയായി ആക്രമണം ശക്തമായി തുടരുന്നതില്‍ യു എന്‍ സെക്രട്ടറി ജനറല്‍ കടുത്ത നിരാശ രേഖപ്പെടുത്തി. സിറിയന്‍ ജനതയുടെ ദുരിതം അവസാനിപ്പിക്കണം, പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം കാണണം എന്ന ഒറ്റ അജണ്ടയേ നമുക്ക് ഉണ്ടാകാന്‍ പാടുള്ളൂവെന്ന് അദ്ദേഹം സെക്യൂരിറ്റി കൌണ്‍സില്‍ അംഗങ്ങളോട് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 24ന് യുഎന്‍എസ്‍സി പ്രമേയം പാസാക്കിയ ശേഷവും വെടിനിര്‍ത്തല്‍ ശക്തമായി തുടരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

അടിയന്തര വെടിനിര്‍ത്തല്‍, ആളുകളെ ഒഴിപ്പിക്കല്‍, മരുന്നും മറ്റ് അവശ്യ വസ്തുക്കള്‍ എത്തിക്കല്‍ എന്നീ ആവശ്യങ്ങളുന്നയിക്കുന്നതായിരുന്നു പ്രമേയം. ദുരിതം അനുഭവിക്കുന്ന സിറിയന്‍ ജനതക്ക് ഭക്ഷണവും മരുന്നും മറ്റ് അവശ്യ വസ്തുക്കളും എത്തിക്കുന്നതില്‍ പരാജയപ്പെടുന്നതിലും ഗുട്ടേറസ് നിരാശ പ്രകടിപ്പിച്ചു.

Tags:    

Similar News