സിറിയന്‍ വിമതരില്‍ ഒരു വിഭാഗം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

Update: 2018-05-23 08:26 GMT
Editor : Subin
സിറിയന്‍ വിമതരില്‍ ഒരു വിഭാഗം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു
Advertising

കഴിഞ്ഞ ഒരു മാസത്തിലേറെയായി സിറിയന്‍ സൈന്യത്തിന്റെ ആക്രമണം രൂക്ഷമായിരുന്ന കിഴക്കന്‍ ഖൗത്തയില്‍ നിന്നും വിമതര്‍ കുടുംബ സമേതം പലായനം തുടങ്ങി.

സിറിയയിലെ വിമതരില്‍ ഒരു വിഭാഗം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. സിവിലിയന്‍മാരുടെ കൂട്ടക്കുരുതി തുടരുന്നതാണ് സിറിയന്‍ ഭരണകൂടവും വിമത വിഭാഗവും തമ്മില്‍ വെടിനിര്‍ത്തലിനിടയാക്കിയത്. കഴിഞ്ഞ ഒരു മാസത്തിലേറെയായി സിറിയന്‍ സൈന്യത്തിന്റെ ആക്രമണം രൂക്ഷമായിരുന്ന കിഴക്കന്‍ ഖൗത്തയില്‍ നിന്നും വിമതര്‍ കുടുംബ സമേതം പലായനം തുടങ്ങി.

സിവിലിയന്മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് യുഎന്‍ മധ്യസ്ഥതയിലൂടെ റഷ്യന്‍ സൈന്യവും സിറിയന്‍ ഭരണകൂടവും വിമത ഗ്രൂപ്പും വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചത്. വിമതര്‍ ആയുധം താഴെ വെക്കാന്‍ തയ്യാറായതോടെ മേഖലയില്‍ നിന്നും ആളുകളെ പൂര്‍ണ്ണമായും പുറത്തേക്ക് കൊണ്ടു പോകുന്നതിനുള്ള ശ്രമവും തുടങ്ങി. വിമതരുടെ ശക്തി കേന്ദ്രങ്ങളിലൊന്നായ ഹറസ്ത നഗരത്തില്‍ നിന്നും 15 ബസുകളിലായി ആളുകളെ വടക്കു പടിഞ്ഞാറന്‍ ഗ്രാമങ്ങളിലേക്കു മാറ്റി.

സിറിയയിലെ രണ്ടാമത്തെ പ്രമുഖ വിമത ഗ്രൂപ്പ് നേതാവ് ഫൈലാഖുല്‍ റഹ്മാന്റെ നേതൃത്വത്തില്‍ ഇരുപക്ഷവും തയ്യാറാക്കിയ കരാര്‍ പ്രകാരം ആയുധം താഴെ വെക്കാന്‍ തയ്യാറായ വിമതര്‍ക്ക് നേരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കില്ല. ഒപ്പം വിമതര്‍ പിടികൂടിയ സിറിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിട്ടയക്കാനും ധാരണയായി. ശനിയാഴ്ചയോടെ പ്രാബല്യത്തിലാകുന്ന കരാര്‍ പ്രകാരം ആയുധധാരികളടക്കം ഏഴായിരത്തോളം വിമതര്‍ പ്രദേശത്ത് നിന്നും യാത്ര തിരിക്കും. അതേ സമയം കിഴക്കന്‍ ഖൗത്തയില്‍ തുടരുന്നവര്‍ക്ക് ഭരണകൂടം സുരക്ഷയൊരുക്കുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഫെബ്രുവരി 18 മുതല്‍ സിറിയന്‍ ആക്രമണത്തില്‍ കിഴക്കന്‍ ഗൗത്തയില്‍ 1500 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News