അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പ് ഇന്ന്

ട്രംപിന്റെ 20 മാസത്തെ ഭരണത്തിന്റെ വിലയിരുത്തലായാണ് ജനവിധിയെ കാണുന്നത്. അഭിപ്രായ സർവ്വെകൾ ഡെമോക്രാറ്റുകൾക്ക് നേരിയ മുൻ‌തൂക്കം നൽകുന്നുണ്ട്.

Update: 2018-11-06 09:18 GMT
Advertising

അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 20 മാസത്തെ ഭരണത്തിന്റെ വിലയിരുത്തലായാണ് ജനവിധിയെ കാണുന്നത്. അഭിപ്രായ സർവ്വെകൾ ഡെമോക്രാറ്റുകൾക്ക് നേരിയ മുൻ‌തൂക്കം നൽകുന്നുണ്ട്.

435 അംഗ ജനപ്രതിനിധിസഭയിലേക്കും 100 അംഗ സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുന്നത്. കൂടാതെ 36 സംസ്ഥാനങ്ങളിലെ ഗവർണർ സ്ഥാനത്തേക്കും വോട്ടെടുപ്പ് നടക്കും. ജനപ്രതിനിധി സഭയിലെ റിപ്പബ്ലിക്കൻ ഭൂരിപക്ഷം അട്ടിമറിക്കാമെന്ന പ്രതീക്ഷയിലാണ് ഡെമോക്രാറ്റുകള്‍. എന്നാല്‍ സെനറ്റിൽ ഡെമോക്രാറ്റുകളുടെ സിറ്റിംഗ് സീറ്റുകളിലേക്ക് തന്നെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ട് ഭൂരിപക്ഷം കൂട്ടാമെന്ന പ്രതീക്ഷയിലാണ് റിപ്പബ്ലിക്കന്‍ ക്യാമ്പ്.

ജനപ്രതിനിധി സഭ നഷ്ടപ്പെട്ടാൽ ട്രംപിന്റെ പരിഷ്കരണങ്ങൾക്കെല്ലാം ഇത് തിരിച്ചടിയാകും. പ്രചരണരംഗത്തിറങ്ങിയ മുൻ പ്രസിഡന്‍റ് ബറാക് ഒബാമ വിഭാഗീയതയ്ക്കും വംശീയ വിദ്വേഷത്തിനും മുന്നിൽ തോറ്റുകൊടുക്കരുതെന്ന് ആഹ്വാനം ചെയ്തിരുന്നു.

പൌരത്വനിയന്ത്രണം, മധ്യഅമേരിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ പ്രവാഹം, ലെറ്റര്‍ ബോംബ് വിവാദം, തോക്ക് നിയന്ത്രണ വിവാദം, ആരോഗ്യപരിരക്ഷ എന്നിങ്ങനെ നിരവധി വിഷയങ്ങളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ട്. ഇടക്കാല തെരഞ്ഞെടുപ്പ് ഫലം എപ്പോഴും ഭരണകൂട വിരുദ്ധമായിരിക്കും എന്നതും ഡമോക്രാറ്റുകൾക്ക് പ്രതീക്ഷ നൽകുന്ന ഘടകമാണ്. ഇന്ത്യന്‍ സമയം വൈകീട്ട് ആറരക്കാണ് വോട്ടിങ് ആരംഭിക്കുക. നാളെ ഉച്ചയോടെതെര‍ഞ്ഞെടുപ്പ് ഫലം പുറത്തുവരും.

Tags:    

Similar News