ചൈനയിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ പ്രതിഷേധം

മനുഷ്യാവകാശ പ്രവര്‍ത്തകരും ഉയിഗൂര്‍ മുസ്‌ലിംകളും തിബത്തന്‍ വംശജരുമടക്കം നൂറുകണക്കിന് പേരാണ് യു.എന്‍ ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധിച്ചത്.

Update: 2018-11-08 05:11 GMT
Advertising

ചൈനയിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ജനീവയിലെ യു.എന്‍ ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധം. മനുഷ്യാവകാശ പ്രവര്‍ത്തകരും ഉയിഗൂര്‍ മുസ്‌ലിംകളും തിബത്തന്‍ വംശജരുമടക്കം നൂറുകണക്കിന് പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

ബാനറുകളും പ്ലക്കാര്‍ഡുകളും പീഡന വിരുദ്ധ മുദ്രവാക്യങ്ങളും വിവിധ രാജ്യങ്ങളുടെ പതാകകളുമൊക്കെയായി നൂറുകണക്കിന് പേരാണ് യു.എന്‍ ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധിച്ചത്. തിബത്തന്‍ വംശജര്‍ക്കും ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്കുമെതിരെ ചൈനയില്‍ വന്‍തോതില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായാണ് പ്രക്ഷോഭകരുടെ ആരോപണം. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിന് സമാനമായ നിരവധി ക്യാമ്പുകള്‍ രാജ്യത്ത് നിലവിലുണ്ടെന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു.

ഉയ്ഗൂര്‍ മുസ്‌ലിംകളെ പാര്‍പ്പിച്ച ഇത്തരം രഹസ്യ ക്യാമ്പുകളില്‍ ക്രൂരമായ പീഡനങ്ങളരങ്ങേറുന്നതായും പ്രക്ഷോഭകര്‍ ചൂണ്ടിക്കാട്ടി. ഇവരുടെ ഉയ്ഗൂര്‍ സ്വത്വം ഇല്ലാതാക്കുകയും ചൈനീസ് സംസ്കാരത്തില്‍ ലയിക്കാന്‍ പ്രേരിപ്പിക്കുകയുമാണ് ലക്ഷ്യം. കുടുംബാംഗങ്ങളെ തമ്മില്‍ വേര്‍പ്പെടുത്തിയും മത-സാംസ്കാരിക ചിഹ്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയും നടക്കുന്ന ഇത്തരം ക്യാമ്പുകളിലേക്ക് കൊണ്ടുവരുന്ന അത്യാധുനിക മര്‍ദനോപകരണങ്ങളുടെ വിവരങ്ങള്‍ അടുത്തിടെ ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ പുറത്തുവിട്ടിരുന്നു.

തിബത്തന്‍ വംശജര്‍ക്കെതിരേയും ക്രൂരമായ പീഡനങ്ങളാണ് രാജ്യത്ത് അരങ്ങേറുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഇത്തരം ഭരണകൂട വേട്ട അടിയന്തരമായി അവസാനിപ്പിക്കണമെന്നും ഇതിന് യു.എന്‍ ഇടപെടണമെന്നുമാവശ്യപ്പെട്ടാണ് പ്രക്ഷോഭകര്‍ യു.എന്‍ ആസ്ഥാനത്തിന് മുന്നില്‍ തടിച്ചുകൂടിയത്.

Tags:    

Similar News