റോഹിങ്ക്യന്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ സജ്ജമെന്ന് മ്യാന്‍മര്‍

മ്യാന്‍മര്‍, ബംഗ്ലാദേശ് സര്‍ക്കാറുകളുടെ നീക്കം വിവിധ മനുഷ്യാവകാശ സംഘടനകളും റോഹിങ്ക്യന്‍ അഭയാര്‍ഥികളും ആശങ്കയോടെയാണ് കാണുന്നത്.

Update: 2018-11-13 03:14 GMT
Advertising

ബംഗ്ലാദേശില്‍ കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ മ്യാന്‍മര്‍ പൂര്‍ണസജ്ജമായതായി സര്‍ക്കാര്‍. ഈ മാസം 15 മുതല്‍ റോഹിങ്ക്യകളെ തിരിച്ചെത്തിച്ചു തുടങ്ങും. അതേസമയം മ്യാന്‍മര്‍, ബംഗ്ലാദേശ് സര്‍ക്കാറുകളുടെ നീക്കം വിവിധ മനുഷ്യാവകാശ സംഘടനകളും റോഹിങ്ക്യന്‍ അഭയാര്‍ഥികളും ആശങ്കയോടെയാണ് കാണുന്നത്.

ഭരണകൂട ഭീകരതയുടേയും ബുദ്ധ തീവ്രവാദികളുടെ പീഡനത്തിന്റേയും ഇരകളായി നാടുവിട്ട അഭയാര്‍ഥികളാണ് മ്യാന്‍മര്‍ സര്‍ക്കാറിന്റെ പ്രഖ്യാപനത്തോടെ കടുത്ത ആശങ്കയിലായിരിക്കുന്നത്. അഭയാര്‍ഥികളെ തിരിച്ചെത്തിക്കാന്‍ മ്യാന്‍മര്‍ പൂര്‍ണ സജ്ജമായതായും ആവശ്യമായ സൌകര്യങ്ങളും സുരക്ഷയുമൊരുക്കിയതായും മ്യാന്‍മര്‍ സര്‍ക്കാര്‍ അറിയിച്ചു.

ബംഗ്ലാദേശ് - മ്യാന്‍മര്‍ സര്‍ക്കാറുകള്‍ തമ്മില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം ഈ മാസം പകുതിയോടെ അഭയാര്‍ഥികളുടെ തിരിച്ചുപോക്ക് ആരംഭിക്കണം. എന്നാല്‍ അഭയാര്‍ഥികളുടെ സുരക്ഷ സംബന്ധിച്ച ആശങ്ക ഇപ്പോഴും നിലനില്‍ക്കുകയാണ്. ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാം തലവന്‍ ബംഗ്ലാദേശിലെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലും അഭയാര്‍ഥികളുടെ ഈ ആശങ്ക പങ്കുവെച്ചിരുന്നു.

വേട്ടയാടിയ സൈനികര്‍ക്ക് തന്നെ തങ്ങളെ വീണ്ടും ഏല്‍പ്പിച്ചു കൊടുക്കരുതെന്ന് അഭയാര്‍ഥികള്‍ ബംഗ്ലാദേശ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ചെവിക്കൊണ്ടിട്ടില്ല. ഐക്യാരാഷ്ട്രസഭയും വിവിധ മനുഷ്യാവകാശ സംഘടനകളും പല തവണ അഭയാര്‍ഥികളുടെ ഈ ആശങ്ക പങ്കുവെച്ചിരുന്നു.

Tags:    

Similar News