സൂയസ് കനാൽ പ്രതിസന്ധി; എവർ ഗ്രീൻ കമ്പനിക്കെതിരെ അന്വേഷണം ഇല്ലാത്തത് എന്തു കൊണ്ട്?

അപകടമുണ്ടാക്കിയ എവർ ഗ്രീൻ ഗോൾഡൻ ക്ലാസ് കണ്ടെയ്‌നർ ഷിപ്പാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ കപ്പലുകളിൽ ഒന്ന്

Update: 2021-04-01 08:29 GMT
Advertising

ഭീമൻ ചരക്കു കപ്പലായ എവർ ഗിവൺ കുറുകെ കുടുങ്ങിയത് മൂലം ഒരാഴ്ചയോളം സൂയസ് കനാലിലെ ചരക്കുനീക്കം തടസ്സപ്പെട്ടത് വലിയ വാർത്തയായിരുന്നു. ഏറെ പരിശ്രമങ്ങൾക്കൊടുവിലാണ് 1312 അടി നീളമുള്ള, 220,000 ടൺ ഭാരം കയറ്റിയ കപ്പൽ വീണ്ടും ചലിച്ചു തുടങ്ങിയത്. ഉയർന്ന തിരമാലകളും കടുത്ത മണൽക്കാറ്റുമാണ് കപ്പലിന്റെ ദിശ തെറ്റിച്ചത് എന്നാണ് വിദഗ്ധർ പറയുന്നത്.

പ്രതിസന്ധി മൂലം പ്രതിദിനം 14-15 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് തങ്ങള്‍ക്കുണ്ടായത് എന്ന് സൂയസ് കനാൽ അതോറിറ്റി (എസ്.സി.എ) ചെയർമാൻ ഉസാമ റബീ പറയുന്നു. ദിനംപ്രതി അമ്പതോളം കണ്ടയ്‌നർ കപ്പലുകളാണ് കനാൽ വഴി കടന്നു പോകുന്നത്. മൊത്തം മുന്നൂറോളം കപ്പലുകൾ. ഒരു കണ്ടയ്‌നർ കപ്പൽ കടന്നു പോകാൻ മൂന്നു മുതൽ ഏഴു ലക്ഷം ഡോളർ വരെയാണ് ചെലവ് കണക്കാക്കുന്നത്.

ഇത്രയും വലിയ നഷ്ടമുണ്ടായിട്ടും എവർ ഗിവൺ കപ്പലിന്റെ ഉടമസ്ഥരായ എവർ ഗ്രീനിനെതിരെ ഈജിപ്ത് സർക്കാർ ചെറുവിരൽ അനക്കിയില്ല എന്നാണ് ശ്രദ്ധേയം. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് എങ്കിലും പ്രതിസന്ധിയുണ്ടാക്കിയ കമ്പനിക്കെതിരെ നിലവില്‍ സർക്കാർ ഒരു നീക്കവും നടത്തുന്നില്ല.

കൂറ്റൻ കമ്പനിയെ പിണക്കാനാവില്ല!

അപകടമുണ്ടാക്കിയ എവർ ഗിവണ്‍ ഗോൾഡൻ ക്ലാസ് കണ്ടെയ്‌നർ ഷിപ്പാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ കപ്പലുകളിൽ ഒന്ന്. ജപ്പാനീസ് ഷിപ്പിങ് കമ്പനിയായ ഷോയ് കിസെൻ കൈഷയുടെ ഉടമസ്ഥതയിലുള്ള കപ്പലാണിത്. ഓപറേറ്റ് ചെയ്തിരുന്നത് തായ്‌വാൻ ആസ്ഥാനമായ എവർഗ്രീൻ മറൈൻ കമ്പനിയും.

ലോകത്തുടനീളം കപ്പൽ സർവീസുള്ള കൂറ്റൻ കമ്പനിയാണ് എവർഗ്രീൻ. നാലായിരത്തിലേറെ ജോലിക്കാർ കമ്പനിക്ക് കീഴിൽ ജോലി ചെയ്യുന്നുണ്ട്. തായ്‌വാൻ, യുകെ, ഇറ്റലി എന്നിവയിൽ എവർഗ്രീനിന് ഉപവിഭാഗമുണ്ട്.

1968ൽ സ്ഥാപിതമായ കമ്പനിക്ക് കീഴിൽ 2008ലെ കണക്കു പ്രകാരം 178 കണ്ടയ്‌നർ കപ്പലുകളാണ് ഉള്ളത്. ഇപ്പോൾ അതിൽക്കൂടുതലുണ്ടാകും. ഈ കൂറ്റൻ കമ്പനിയെ പിണക്കിയാൽ അത് തങ്ങളുടെ ബിസിനസിനെ ബാധിക്കാൻ സാധ്യതയുണ്ട് എന്ന തിരിച്ചറിവിലാണ് ഈജിപ്ത് സർക്കാർ ഇക്കാര്യത്തിൽ ഒന്നും ചെയ്യാതിരിക്കുന്നത്. പിഴ ചുമത്തിയാല്‍ കമ്പനി സൂയസ് കനാൽ റൂട്ട് ഉപേക്ഷിച്ചാൽ അത് വലിയ നഷ്ടങ്ങൾക്കും കാരണമാകും.

അന്വേഷണം എങ്ങനെ

കപ്പൽ പ്രതിസന്ധികളിൽ രണ്ടു തലത്തിലുള്ള അന്വേഷണമാണ് ആഗോള തലത്തിലുള്ളത്. ഒന്ന്, അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ നടത്തുന്നത്. രണ്ടാമത്തേത് കപ്പൽ കമ്പനിയുടേത്. വലിയ കാറ്റു മൂലം സംഭവിച്ച സ്വാഭാവിക അപകടമാണ് എന്ന പ്രാഥമിക വിലയിരുത്തൽ മൂലം അന്താരാഷ്ട്ര അന്വേഷണം ഇതിൽ നടക്കാൻ സാധ്യതയില്ല. കപ്പൽ കമ്പനിയുടെ ആഭ്യന്തര അന്വേഷണം ഉണ്ടായേക്കാം.

അന്വേഷണത്തിൽ കുറ്റക്കാരനാണ് എന്നു കണ്ടെത്തിയാൽ ക്യാപറ്റന്റെ ലൈസൻസ് റദ്ദാക്കുന്നതാണ് ആദ്യപടി. എന്നാൽ അതിനു ശേഷമുള്ള അന്വേഷണ-വിചാരണ നടപടികൾ ഏറെ ദൈർഘ്യമേറിയതാണ്.

നഷ്ടക്കണക്കുകള്‍ ഇങ്ങനെ

പ്രതിസന്ധി മൂലം ഒരു ദിവസം 9.6 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായി എന്നാണ് കണക്ക്. ആറു ദിനത്തിലുണ്ടായ നഷ്ടം 57.6 ബില്യണ്‍ ഡോളര്‍. എന്നാല്‍ ഇതുമാത്രമല്ല, പ്രതിസന്ധി മൂലം ഇന്‍ഷുറന്‍സ് വിപണിയില്‍ നൂറു മില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഉണ്ടാകുകയെന്ന് വിഖ്യാത ബ്രിട്ടീഷ് ഇന്‍ഷുറന്‍സ് ബ്രോക്കര്‍ ബ്ര്യൂസ് കാര്‍ണെജ് ബ്രൗണ്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഇതിന്റെ ആഘാതത്തില്‍ നിന്ന് ഷിപ്പിങ് വ്യവസായം മുകത്മാകാന്‍ സമയമെടുക്കുമെന്നാണ് ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് ഷിപ്പിങ് ജനറല്‍ സെക്രട്ടറി ഗയ് പ്ലാറ്റന്‍ പറയുന്നത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News