‘പരിചരിച്ച എല്ലാവർക്കും നന്ദി’; കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഡിസ്ചാർജ് ആയി അബ്ദുൾ നാസർ മഅ്ദനി
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വെച്ചാണ് മഅ്ദനിക്ക് കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്


കൊച്ചി: കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഡിസ്ചാർജ് ആയി പിഡിപി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി അബ്ദുൾ നാസർ മഅ്ദനി. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വെച്ചാണ് മഅ്ദനിക്ക് കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. പരിചരിച്ച എല്ലാവർക്കും മഅ്ദനി നന്ദി അറിയിച്ചു.
"തുടർന്നും ചികിത്സക്കായി ആശുപതിയിൽ എത്തേണ്ടി വരും. ആശുപത്രിയോട് വലിയ കടപ്പാടുണ്ട്. 'ഇവരുടെ ഇടപെടലാണ് പലപ്പോഴും ജീവൻ രക്ഷിച്ചത്. പരിചരിച്ച എല്ലാവർക്കും നന്ദി. ഇപ്പോൾ താൽക്കാലികമായി വിടപറയുകയാണ്," ഡിസ്ചാർജിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ നെഫ്രോളജിസ്റ്റ് ഡോ. മുഹമ്മദ് ഇഖ്ബാൽ, യുറോ സർജൻ ഡോ. സച്ചിൻ ജോസഫ്, അനസ്‌തേഷ്യ വിഭാഗം തലവൻ ഡോ. വിനോദൻ, ഡോ. കൃഷ്ണ തുടങ്ങിയവരാണ് മഅ്ദനിയുടെ ചികിത്സക്കും പരിശോധനകൾക്കും നേതൃത്വം നൽകിയത്.
നേരത്തെ പേരിട്രേണിയൽ - ഹീമോ ഡയാലിസിസുകൾ സംയുക്തമായി ചെയ്തിട്ടും രക്തസമ്മർദ്ദം നിരന്തരം ഉയരുകയും താഴുകയും ചെയ്യുന്ന അതിസങ്കീർണമായ ശാരീരിക അവസ്ഥയെ വിവിധ സമയങ്ങളിൽ മഅ്ദനി അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ശസ്ത്രക്രിയക്ക് ശേഷം അണുബാധ ഉണ്ടാകാതിരിക്കാനും സൂക്ഷ്മമായ ശാരീരിക നിരീക്ഷണവും ഒരു വർഷക്കാലത്തോളം ദീർഘമായി നീളുന്ന ആശുപത്രി സമാനമായ ജീവിത സാഹചര്യവും ആവശ്യമാണ്. ഭാര്യ സൂഫിയ മഅ്ദനി,മകൻ സലാഹുദ്ധീൻ അയ്യൂബി, പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് എന്നിവരാണ് അദ്ദേഹത്തോടൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നത്.