അങ്കോല മണ്ണിടിച്ചിൽ; അർജുനെ കണ്ടെത്താനുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

കര- നാവികസേനകൾ നടത്തിവന്ന തിരച്ചിലാണ് അവസാനിപ്പിച്ചത്

Update: 2024-07-23 14:33 GMT
Advertising

മം​ഗളൂരു: കർണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുനെ കണ്ടെത്താനുള്ള എട്ടാം ​ദിവസത്തെ ശ്രമവും വിഫലം. പുഴയിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. കര- നാവികസേനകൾ നടത്തിവന്ന തിരച്ചിലാണ് അവസാനിപ്പിച്ചത്. ഡിങ്കി ബോട്ടുകൾ ഉപയോഗിച്ചായിരുന്നു ഇന്നത്തെ തിരച്ചിൽ നടന്നത്.

കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ പല സമയത്തും ഇന്ന് തിരച്ചിൽ നിർത്തിവയ്ക്കേണ്ട സാഹചര്യമുണ്ടായിരുന്നു. ശക്തമായ മഴയും പുഴയുടെ ഒഴുക്ക് വർധിച്ചതിനാലുമാണ് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചത്. നാളെ കൂടുതൽ ആധുനിക യന്ത്രങ്ങൾ ഉപയോ​ഗിച്ച് തിരച്ചിൽ ശക്തിപ്പെടുത്തുമെന്ന് കർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയ്ൽ അറിയിച്ചു. ആധുനിക ഉപകരണങ്ങളുമായുള്ള തിരച്ചിൽ നാളെ രാവിലെ തുടങ്ങും. റോഡിലെ തടസ്സങ്ങൾ നീക്കാൻ എസ്പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.

അർജുനെ കണ്ടെത്താൻ ഇന്റലിജന്റ് ഒബ്ജറ്റ് ഡിറ്റക്ഷൻ സിസ്റ്റം ഉപയോഗിക്കാൻ ആലോചനയുണ്ട്. ഇതിനായി കരസേന മേജർ ജനറലായിരുന്ന പാലക്കാട് സ്വദേശി എം. ഇന്ദ്രബാലിന്റെ സഹായം കർണാടക സർക്കാർ തേടി. ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചാൽ ജി.പി.ആർ ടെക്നോളജി ഉപയോഗിക്കുമെന്ന് എം. ഇന്ദ്രബാലൻ മീഡിയ വണ്ണിനോട് പറഞ്ഞു. 

അർജുനായി ഇപ്പോൾ നടക്കുന്ന രക്ഷാ പ്രവർത്തനത്തിൽ പൂർണ്ണ തൃപ്തിയുണ്ടെന്ന് സഹോദരി അഞ്ജു പറഞ്ഞു. അർജുനെ കണ്ടെത്തുന്നത് വരെ ഇത് തുടരണമെന്നും സൈന്യം ആവുന്നത് പോലെ ചെയ്യുന്നുണ്ടെന്നും സഹോദരി പറഞ്ഞു. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News