ആശമാര്‍ തിങ്കളാഴ്ച മുതൽ കൂട്ട ഉപവാസത്തിലേക്ക്
വിവിധ ജില്ലകളിൽ നിന്നുള്ള ആശാപ്രവർത്തകർ ഉപവാസത്തിനായി സെക്രട്ടേറിയറ്റിന് മുന്നിലെത്തും


തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ ആശമാർ സെക്രട്ടേറിയറ്റിന് മുന്നിൽ കൂട്ട ഉപവാസമിരിക്കും. വിവിധ ജില്ലകളിൽ നിന്നുള്ള ആശാപ്രവർത്തകർ ഉപവാസത്തിനായി സെക്രട്ടേറിയറ്റിന് മുന്നിലെത്തും. കേന്ദ്ര ആരോഗ്യമന്ത്ര നഡ്ഡയെ കാണാനുള്ള കത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.മറുപടി കിട്ടുന്ന മുറക്ക് ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആശ പ്രവർത്തകർ നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.
സെക്രട്ടറിയേറ്റിനു മുന്നിൽ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ ആശമാർ സമരം ആരംഭിച്ചിട്ട് ഇന്ന് 41 ദിവസം തികയുകയാണ്. സമര സമിതി നേതാവ്എം.എ ബിന്ദു, ആശാപ്രവർത്തകരായ തങ്കമണി, ശോഭ എന്നിവരാണ് നിരാഹാര സമരം നടത്തുന്നത്.
ഇന്നലെ വൈകുന്നേരത്തോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ഷീജയെ പൊലീസ് എത്തി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് ശോഭ നിരാഹാര സമരം ഏറ്റെടുത്തത്. അതേസമയം ആശാപ്രവർത്തകരുടെ പ്രശ്നം ചർച്ച ചെയ്യാൻ ഈയാഴ്ച തന്നെ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്ന് ആരോഗ്യമന്ത്രിയും അറിയിച്ചു. ചില മാധ്യമങ്ങൾ തന്നെ ക്രൂശിക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി ഇന്നലെ പറഞ്ഞിരുന്നു.