സൂചിപ്പാറയിലെ മൃതദേഹങ്ങൾ ഇനിയും എയർലിഫ്റ്റ് ചെയ്തില്ല; കാന്തൻപാറയിൽ ഇറങ്ങുമെന്ന് നാട്ടുകാർ

മൃതദേഹങ്ങൾ ഇന്നു തന്നെ എയർലിഫ്റ്റ് ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് മീഡിയവണിനോട് വ്യക്തമാക്കിയിട്ടുണ്ട്

Update: 2024-08-10 04:25 GMT
Editor : Shaheer | By : Web Desk
Advertising

മലപ്പുറം/കൽപറ്റ: സൂചിപ്പാറയിൽ ഇന്നലെ കണ്ടെത്തിയ മൃതദേഹങ്ങൾ ഇനിയും എയർലിഫ്റ്റ് ചെയ്തില്ല. ഇന്നു രാവിലെ കാന്തൻപാറയിലിറങ്ങാൻ തയാറെടുക്കാൻ രക്ഷാപ്രവർത്തകരോട് പറഞ്ഞിരുന്നെങ്കിലും എയർലിഫ്റ്റിങ്ങിന് ഇതുവരെയും അനുമതി നൽകിയിട്ടില്ല. മൃതദേഹം ഇന്ന് എയർലിഫ്റ്റ് ചെയ്തില്ലെങ്കിൽ നാളെ രാവിലെ കാന്തൻപാറയിലിറങ്ങുമെന്നു വ്യക്തമാക്കിയിരിക്കുകയാണു നാട്ടുകാർ.

അതേസമയം, സൂചിപ്പാറയിലെ മൃതദേഹങ്ങൾ ഇന്നു തന്നെ എയർലിഫ്റ്റ് ചെയ്യുമെന്നാണ് ദൗത്യസംഘം അറിയിച്ചത്. വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് മീഡിയവണിനോടും വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ തന്നെ മൃതദേഹം കൊണ്ടുവരാൻ പരമാവധി ശ്രമങ്ങൾ നടത്തിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

സൂചിപ്പാറയിലെ മൃതദേഹം എയർലിഫ്റ്റ് ചെയ്യാതിരുന്നതിൽ വയനാട് ജില്ലാ കലക്ടർ കഴിഞ്ഞ ദിവസം വിശദീകരണം പുറത്തിറക്കിയിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാലാണ് മൃതദേഹം എയർലിഫ്റ്റ് ചെയ്യാതിരുന്നതെന്നാണ് വിശദീകരണം.

നാല് മൃതദേഹങ്ങളാണ് ഇന്നലെ തിരച്ചിലിനിടെ സൂചിപ്പാറയിൽ കണ്ടെത്തിയത്. വൈകീട്ടോടെ ഹെലികോപ്റ്റർ എത്തിയെങ്കിലും മൃതദേഹം എടുക്കാതെയാണ് രക്ഷാപ്രവർത്തകരുമായി മടങ്ങിയത്. കവറുകൾ താഴേക്കിട്ട് മൃതദേഹങ്ങൾ പാക്ക് ചെയ്തുവയ്ക്കണമെന്നാണ് ഹെലികോപ്റ്ററിൽനിന്ന് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തകർക്ക് നൽകിയ നിർദേശം. ഇത്രയും ദിവസമായതിനാൽ ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹങ്ങൾ. പി.പി.ഇ കിറ്റും മറ്റ് സൗകര്യങ്ങളും ആവശ്യപ്പെട്ടെങ്കിലും അത് നൽകിയില്ലെന്നും രക്ഷാപ്രവർത്തകർ പറഞ്ഞിരുന്നു.

Summary: The dead bodies found yesterday at Soochippara are yet to be airlifted

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News