പി.വി.അൻവർ എംഎൽഎയുടെ ആരോപണം: അന്വേഷണത്തിന് ഉന്നതതല സംഘം, സംസ്ഥാന പൊലീസ് മേധാവി തലവൻ

എഡിജിപി അജിത് കുമാറിനെ മാറ്റുന്ന കാര്യത്തിൽ തീരുമാനമായില്ല

Update: 2024-09-02 17:31 GMT
Advertising

തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത് കുമാറിനെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും പരാമർശിച്ച് ഉന്നയിക്കപ്പെട്ട വിഷയങ്ങൾ അന്വേഷിക്കാൻ ഉന്നതതലസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. സംസ്ഥാന പൊലീസ് മേധാവി ഷെയ്ക് ദർവേഷ് സാഹിബ്, ജി. സ്പർജൻ കുമാർ (ഐജിപി, സൗത്ത് സോൺ & സിപി, തിരുവനന്തപുരം സിറ്റി), തോംസൺ ജോസ് (ഡിഐജി, തൃശൂർ റേഞ്ച്), എസ്. മധുസൂദനൻ (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ.ഷാനവാസ് (എസ്‌പി, എസ്എസ്‌ബി ഇന്റലിജൻസ്, തിരുവനന്തപുരം) എന്നിവരടങ്ങുന്ന സംഘമാണ് രൂപീകരിക്കുക.

ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും സംഘം അന്വേഷണം നടത്തും. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. അതേസമയം, എഡിജിപി അജിത് കുമാറിനെ മാറ്റുന്ന കാര്യത്തിൽ തീരുമാനമായില്ല. അജിത് കുമാറിനെതിരെ അന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാൽ, അന്വേഷണം സംബന്ധിച്ച് ഇതുവരെ ഉത്തരവ് ഇറക്കിയിട്ടില്ല. 

അതേസമയം, പി.വി അൻവർ ഗുരുതര ആരോപണം ഉയർത്തിയ പത്തനംതിട്ട എസ്.പി സുജിത് ദാസിനെ സ്ഥലംമാറ്റി. സുജിത് ദാസിന് പുതിയ തസ്തിക നൽകാതെയാണ് സ്ഥലംമാറ്റം. സംസ്ഥാന പൊലീസ് മേധാവിക്ക് മുമ്പാകെ റിപ്പോർട്ട് ചെയ്യാനാണ് ഉത്തരവ്. എഡിജിപി അജിത് കുമാറിന്റേതിന് സമാനമായി സുജിത് ദാസിനെതിരെയും നിലവിൽ സർക്കാർ കടുത്ത നടപടി സ്വീകരിച്ചിട്ടില്ല. 

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News