'മറ്റ് സംസ്ഥാനങ്ങളുമായി ആശമാരുടെ വേതനം താരതമ്യം ചെയ്യുന്നത് അസംബന്ധം '; സര്‍ക്കാറിനെതിരെ സച്ചിദാനന്ദന്‍
ആമസോൺ കാടുകൾ കത്തുമ്പോൾ സമരത്തിനിറങ്ങുന്ന ഡിവൈഎഫ്ഐക്ക് ഫേസ്ബുക്ക് പോസ്റ്റ് ഇടാനുള്ള ധൈര്യം പോലും ഇല്ലെന്ന് ജോയ് മാത്യു


തിരുവനന്തപുരം: ആശമാരുടെ വിഷയത്തിൽ സംസ്ഥാന സർക്കാറിനെതിരെ സാഹിത്യകാരൻ കെ. സച്ചിദാനന്ദൻ. മറ്റ് സംസ്ഥാനങ്ങളുമായി ആശമാരുടെ വേതനം താരതമ്യം ചെയ്യുന്നത് അർത്ഥശൂനമാണെന്നും അദ്ദേഹം പറഞ്ഞു. ഓണറേറിയുമായി ബന്ധപ്പെട്ട് മറ്റു സംസ്ഥാനങ്ങളെ താരതമ്യം ചെയ്യുന്നത് അസംബന്ധം. ഓണറേറിയത്തിൻ്റെ കാര്യത്തിൽ സംസ്ഥാന സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും സർക്കാർ ചർച്ചയ്ക്ക് വിളിച്ച് സമരത്തിന് പരിഹാരം ഉണ്ടാക്കണമെന്നും സച്ചിദാനന്ദൻ പറഞ്ഞു.
ആശമാരുടെ സമരവേദിയിൽ സംഘടിപ്പിച്ച ജനസഭയിലാണ് സച്ചിദാനന്ദൻ്റെ ശബ്ദ സന്ദേശം കേൾപ്പിച്ചത്. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശമാർക്ക് പിന്തുണയുമായി കല- സാഹിത്യ സാംസ്കാരിക രംഗത്തുള്ളവർ ഇന്നെത്തിയിരുന്നു. സമരത്തിന് പിന്തുണയുമായി വിവിധ മേഖലകളിലുള്ളവർ ഇന്ന് സമരപ്പന്തലിൽ എത്തി.
'ഇത് കേന്ദ്രത്തിന്റെ പദ്ധതിയാണെന്നതിൽ ആർക്കും സംശയമില്ല. പക്ഷേ ഓണറേറിയത്തിൻ്റെ കാര്യത്തിൽ സംസ്ഥാന സർക്കാരാണ് തീരുമാനമെടുക്കേണ്ടത്. സർക്കാരിന്‍റെ വലിയ പരിഗണന ആശമാർ അർഹിക്കുന്നുണ്ട്. ആശമാരെ അധിക്ഷേപിക്കുകയോ പരിഹസിക്കുകയോ ചെയ്യരുത്.അവരെ ന്യൂനപക്ഷമായി മാത്രം കാണരുത്. സർക്കാർ ആശമാരെ ചർച്ചയ്ക്ക് വിളിക്കണം. സാമ്പത്തിക സ്ഥിതി ബോധ്യപ്പെടുത്തി ചെറുതാണെങ്കിലും ചെയ്യാനുള്ള സഹായം ചെയ്യണം'. അദ്ദേഹം പറഞ്ഞു.
അതേസമയം, സർക്കാരിന് അനാവശ്യ പിടിവാശിയാണ് നടന്‍ ജോയ് മാത്യു പ്രതികരിച്ചു. തമിഴ്നാട്ടിൽ സിഐടിയു ആണ് ആശാ സമരം നടത്തുന്നതെന്നും എല്ലാ അർത്ഥത്തിലും സ്റ്റാലിന് പഠിക്കുന്ന നമ്മുടെ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ എന്തുപറയുമെന്നും ജോയ് മാത്യു ചോദിച്ചു.
'ആശാ സമരം ജനകീയ സമരമാകുമെന്ന് സർക്കാർ പ്രതീക്ഷിച്ചിരുന്നില്ല.ദുർവാശി,, പരിഹാസം എന്നിവ സർക്കാരിന്റെ മുഖമുദ്രയാണ്.യുവജന സംഘടനകൾ പാർട്ടിയുടെ അടിമകളാണെന്നുംആമസോൺ കാടുകൾ കത്തുമ്പോൾ ബ്രസീൽ എംബസിക്ക് മുൻപിൽ സമരത്തിനിറങ്ങുന്ന ഡിവൈഎഫ്ഐക്ക് ഫേസ്ബുക്ക് പോസ്റ്റ് ഇടാനുള്ള ധൈര്യം പോലും ഇല്ലെന്നും' ജോയ് മാത്യു പരിഹസിച്ചു.
സമരത്തിന് പിന്തുണയുമായി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങൾക്ക് മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. തിരുവനന്തപുരം കോർപ്പറേഷനു മുമ്പിൽ കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.
അതേസമയം, 45 ദിവസമായി തുടങ്ങിയ ആശമാരുടെ സമരം കഴിഞ്ഞ ഏഴുദിവസമായി അനിശ്ചിതകാല നിരാഹാരത്തിലേക്ക് കടന്നിരിക്കുകയാണ്.