'സംഘികളുടെ തല്ല് കിട്ടുമ്പോൾ പ്രാർഥിക്കാൻ ആഹ്വാനം ചെയ്യുന്നവർ മുസ്‌ലിംകളെ ആക്രമിക്കുന്ന ബില്ലിനെ പിന്തുണയ്ക്കുന്നു'; ദീപിക പത്രത്തിനെതിരെ കെപിസിസി വക്താവ്
'മംഗലാപുരം തുടങ്ങി അങ്ങ് വടക്കോട്ട് സംഘികളുടെ സംഘടിത തല്ലും കൊല്ലും നിരന്തരം ഏറ്റുവാങ്ങുന്നവർ തന്നെയാണ് മറ്റൊരു ന്യൂനപക്ഷ മതത്തിന്റെ മെക്കിട്ട് കയറുന്ന ബിജെപി അജണ്ടയെ പിന്തുണയ്ക്കുന്നത്'.
വിവാദ വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിച്ച് രംഗത്തെത്തിയ ദീപിക പത്രത്തിനെതിരെ കെപിസിസി വക്താവ് ഡോ. ജിന്റോ ജോൺ. മകൻ മരിച്ചാലും കുഴപ്പമില്ല മരുമകളുടെ കണ്ണീർ കണ്ടാൽ മതി എന്നൊക്കെ പറയുംപോലെയാണ് പത്രത്തിന്റെ നിലപാടെന്നും കേരളത്തിന് പുറത്ത് സംഘികളുടെ തല്ല് കിട്ടുമ്പോൾ പ്രാർഥനയ്ക്കും മെഴുകുതിരി കത്തിച്ച് നഗര പ്രദക്ഷിണത്തിനും ആഹ്വാനം ചെയ്യുന്നവർ തന്നെ മുസ്‌ലിംകളെ ആക്രമിക്കാനുള്ള വഖഫ് ബില്ലിന് പിന്തുണ തേടുന്നതായും ജിന്റോ ജോൺ കുറ്റപ്പെടുത്തി. 'ഇങ്ങനെയാവണം നിലപാട്, പത്രധർമം' എന്നും ജിന്റോ പരിഹസിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
'എന്തായാലും ഒരു കാര്യം വ്യക്തമാണ്. ഇന്ത്യയുടെ ചരിത്രത്തിൽ ക്രൈസ്തവരെ സംഘടിതമായി വേട്ടയാടിയവരിൽ മുസ്‌ലിംകൾ ഉണ്ടായിട്ടില്ല. സംഘ്പരിവാർ മാത്രമേ ഉണ്ടായിട്ടുള്ളൂ- ജിന്റോ ചൂണ്ടിക്കാട്ടി. മംഗലാപുരം തുടങ്ങി അങ്ങ് വടക്കോട്ട് സംഘികളുടെ സംഘടിത തല്ലും കൊല്ലും നിരന്തരം ഏറ്റുവാങ്ങുന്നവർ തന്നെയാണ് മറ്റൊരു ന്യൂനപക്ഷ മതത്തിന്റെ മെക്കിട്ട് കയറുന്ന ബിജെപി അജണ്ടയെ പിന്തുണയ്ക്കുന്നത്'.
'ഇന്ത്യ ഭരിക്കുന്ന മോദിയും കേരളത്തിലെ പള്ളിമേടകൾ കയറിയിറങ്ങുന്ന ആഎസ്എസ്- ബിജെപി നേതാക്കൾ ഈ ക്രൈസ്തവ വിരുദ്ധ അക്രമങ്ങൾ നടത്തരുതെന്ന് ഉത്തരേന്ത്യൻ സംഘികളോട് ഒരിക്കലെങ്കിലും പറഞ്ഞിട്ടുണ്ടോ?. അവർ ആത്മാർഥമായി ആഗ്രഹിച്ചാൽ ഒരിടത്തും ഇത്തരം നരവേട്ടകൾ നടക്കില്ലല്ലോ'.
'മോദിയെ കാണുമ്പോൾ മുട്ടിടിക്കുന്നവർ മലയാളികളെ മതപരമായി ഭിന്നപ്പിക്കാൻ പണിയെടുക്കരുത്. ഒന്നിച്ച് നിന്നാൽ അടി കുറയും, പ്രതിരോധിക്കാം, അവരെ തോൽപ്പിക്കാം. അല്ലെങ്കിൽ ഇന്ന് ഞാൻ നാളെ നീ'- ജിന്റോ ജോൺ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം