കെഎസ്‍ആര്‍ടിസി ഗജരാജ് ബസുകൾ എംസി റോഡ് വഴി സർവീസ് നടത്തുന്നത് ആലോചിക്കും: കെ.ബി ഗണേഷ് കുമാര്‍
ദേശീയപാതാ നിര്‍മാണം വില്ലനായതോടെയാണ് കെഎസ്‍ആര്‍ടിസി സ്വിഫ്റ്റ് ഗജരാജ് ബസുകള്‍ എറണാകുളത്തേക്ക് മാറ്റിയത്
തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിൽ നിന്നുള്ള കെഎസ്‍ആര്‍ടിസി ഗജരാജ് ബസ് എറണാകുളത്തേക്ക് മാറ്റിയ മീഡിയവൺ വാർത്ത ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ബസുകൾ എംസി റോഡ് വഴി സർവീസ് നടത്തുന്നത് ആലോചിക്കാമെന്ന് അദ്ദേഹം അറിയിച്ചു. ദേശീയപാതാ നിര്‍മാണം വില്ലനായതോടെയാണ് തിരുവനന്തപുരത്ത് നിന്ന് ബെംഗളുരൂ സര്‍വീസ് നടത്തി വന്ന കെഎസ്‍ആര്‍ടിസി സ്വിഫ്റ്റ് ഗജരാജ് ബസുകള്‍ എറണാകുളത്തേക്ക് മാറ്റിയത്.
സ്വിഫ്റ്റ് ആരംഭിച്ചതു മുതല്‍ KS 001, KS 003 എന്നീ രണ്ട് ഗജരാജ് ബസുകളും തലസ്ഥാനത്തിന്‍റെ അഭിമാന സര്‍വീസായി തുടരുകയായിരുന്നു. ആദ്യ കാലത്ത് 1.40 ലക്ഷം രൂപയായിരുന്നു തിരുവനന്തപുരത്ത് നിന്ന പുറപ്പെട്ട് ബെംഗുളുരു എത്തി തിരികെ തിരുവനന്തപുരത്ത് എത്തുമ്പോഴുണ്ടാകുന്ന വരുമാനം. ദേശീയപാതാ നിര്‍മാണം തുടങ്ങിയതോടെ തിരുവനന്തപുരത്ത് നിന്ന് എറണാകുളം വരെയുള്ള യാത്ര ദുഷ്കരമായി. രാവിലെ 8 മണിക്ക് ബംഗുളുരു എത്തേണ്ട ബസ് 11 മണിക്ക് ശേഷമായി എത്തുന്ന സമയം. ഇതോടെ തിരുവനന്തപുരത്ത് നിന്ന ആള് കയറുന്നത് കുറഞ്ഞു. വരുമാനം ഇടിഞ്ഞ് 85,000 രൂപയായി. ഇതോടെയാണ് ബസും ക്രൂവും ഉള്‍പ്പെടെ എറണാകുളത്തേക്ക് മാറ്റിയത്.
കണിയാപുരം ഡിപ്പോയില്‍ നിന്ന് തമിഴ്നാട് വഴി പോകുന്ന ഗജരാജ് ബസുകള്‍ തുടര്‍ന്നും സര്‍വീസിലുണ്ടാവും. ഇതിന്റെ വരുമാനവും ഇതു വഴി വര്‍ധിപ്പിക്കാനാവുമെന്നാണ് മാനേജ്മെന്‍റ് അറിയിച്ചത്. എന്നാല്‍ തമ്പാനൂരിൽ നിന്നുള്ള ബസുകള്‍ എംസി റോഡ് വഴി വൈറ്റില കയറി പോയാല്‍ കൃത്യ സമയത്ത് എത്താന്‍ പറ്റുമെന്ന ബദല്‍ വാദവും ഉയരുന്നുണ്ട്.