മുഴപ്പിലങ്ങാട് സൂരജ് വധക്കേസ്: രണ്ടുമുതൽ ഒമ്പത് വരെയുള്ള പ്രതികൾക്ക് ജീവപര്യന്തം
പി.എം മനോജിന്റെ സഹോദരൻ മനോരജ്, ടി.പി കേസ് പ്രതി ടി.വി രജീഷ് അടക്കമുള്ളവർക്കാണ് ജീവപര്യന്തം ശിക്ഷ


കണ്ണൂര്‍: മുഴപ്പിലങ്ങാട് സൂരജ് വധക്കേസില്‍ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. രണ്ട് മുതൽ 9വരെ പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ ഒൻപത് സിപിഎം പ്രവർത്തകർ കുറ്റക്കാരാണന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. പി.എം മനോജിന്റെ സഹോദരൻ മനോരജ്, ടി.പി കേസ് പ്രതി ടി.വി രജീഷ് അടക്കമുള്ളവർക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്.ഇതിനൊപ്പം പ്രതികൾ 50,000 രൂപ പിഴയും അടക്കണം. കൂടാതെ 2 മുതൽ 6 വരെ പ്രതികൾക്ക് ആയുധം കയ്യിൽ വെച്ചതിന് 2 വർഷം തടവും 25,000 പിഴയും വിധിച്ചിട്ടുണ്ട്. കൊലപാതകം നടന്ന് 20 വർഷം പൂർത്തിയാകാനിരിക്കെയാണ് വിധി.
ആദ്യ ആറു പ്രതികൾ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായും കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ടി.കെ. രജീഷ്,എൻ.വി. യോഗേഷ്, കെ. ഷംജിത്ത്, മനോരാജ് നാരായണൻ,സജീവൻ എന്നിവർ നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തവരും പ്രഭാകരൻ,കെ.വി. പദ്‌മനാഭൻ, രാധാകൃഷ്‌ണൻ എന്നിവർ ഗൂഢാലോചനയിൽ പങ്കാളികളുമാണ്. 11ാം പ്രതി പ്രദീപന് ഒന്നാം പ്രതിയെ ഒളിപ്പിച്ച കുറ്റത്തിനാണ് 3 വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷിച്ചു.കുടുംബത്തിന് നീതി ലഭിച്ചന്നും വിധിയിൽ സന്തോഷമെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതികരിച്ചു.
2005 ആഗസ്റ്റ് 7 നാണ് സൂരജ് കൊല്ലപ്പെട്ടത്. സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിന്റെ വൈരാഗ്യത്തിൽ സൂരജിനെ കൊലപ്പെടുത്തി എന്നാണ് കേസ്. ആകെ 12 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. ഇതിൽ ഒന്ന്, 12 പ്രതികൾ വിചാരണക്കിടെ മരിച്ചു. പത്താം പ്രതിയെ കുറ്റക്കാരനല്ലന്ന് കണ്ട് കോടതി വെറുതെവിട്ടു.