നെന്മാറ ഇരട്ട കൊലപാതകം: 500ലധികം പേജുള്ള കുറ്റപത്രം ഇന്നുതന്നെ സമർപ്പിക്കും
കൊലപാതകം നടന്ന് 58 ദിവസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്


പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിൽ ഇന്നുതന്നെ കുറ്റപത്രം സമർപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത് കുമാർ.എല്ലാ തെളിവുകളും ശേഖരിക്കാനായിട്ടുണ്ടെന്നും എസ്പി പറഞ്ഞു. ആലത്തൂർ കോടതിയിലാണ് 500ലധികം പേജുള്ള കുറ്റപത്രം അന്വേഷണസംഘം സമർപ്പിക്കുക.
നെന്മാറയിലെ ഇരട്ടക്കൊലപാതകം നടന്ന് 58 ദിവസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. കേസില്‍ 130ലധികം സാക്ഷികളും ശാസ്ത്രീയ തെളിവുകളും കേസില്‍ നിര്‍ണായകമാകുമെന്നാണ് കണക്കുകൂട്ടല്‍.
2019ലാണ് പ്രതി ചെന്താമര ആദ്യ കൊലപാതകം നടത്തിയത്. പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സുധാകരന്റെ ഭാര്യ സജിതയെയാണ് അന്ന് വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസിൽ വിചാരണ തുടങ്ങാനിരിക്കേ പ്രതിക്ക് ജാമ്യം ലഭിച്ചു.
തൊട്ടുപിന്നാലെയാണ് സുധാകരനെയും ലക്ഷ്മിയെയും പ്രതി വെട്ടിക്കൊന്നത്. സുധാകരൻ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും അമ്മ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പിന്നീട് നീണ്ട തിരിച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.