തൊടുപുഴ ബിജു വധക്കേസ്: ഒന്നാം പ്രതി ജോമോൻ്റെ വീട്ടിൽ നിന്ന് രക്തക്കറ കണ്ടെത്തി
മുടിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്


ഇടുക്കി: തൊടുപുഴ ബിജു വധക്കേസിൽ ഒന്നാം പ്രതി ജോമോന്റെ വീട്ടിൽ നിന്ന് രക്തക്കറ കണ്ടെത്തി.തറയിലും ഭിത്തിയിലുമാണ് രക്തക്കറ കണ്ടത്.വീട്ടിലെ മുറിക്കുള്ളിലാണ് ബിജുവിനെ കിടത്തിയത്. ഒന്നാം പ്രതി ജോമോനും മുഹമ്മദ് അസ്ലമും ആഷിഖും ചേർന്നാണ് ബിജുവിനെ വീട്ടിലെത്തിച്ചതെന്നും പൊലീസ് പറഞ്ഞു.
ജോമോനും മുഹമ്മദ് അസ്ലമും, ആഷിഖും ചേർന്നാണ് വാഹനത്തിൽ വെച്ച് ബിജുവിനെ മർദിച്ചതെന്നും ബിജു സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഓടിച്ചത് ജോമിനാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ബിജുവിനെ ആക്രമിച്ച കത്തിയും മർദനത്തിനിടെ കാൽകെട്ടാനുപയോഗിച്ച ഷൂലെയ്സും ഇന്നലെ പൊലീസ് കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട ബിജുവുമായുള്ള സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ ആറ് ലക്ഷം രൂപക്കാണ് ക്വട്ടേഷനെന്നും മുൻകൂറായി 12000 രൂപ നൽകിയെന്നുമാണ് മുഖ്യപ്രതി ജോമോൻ ജോസ് പൊലീസിന് നൽകിയ മൊഴി.
ആഷിഖിനെ ഒറ്റക്കും പ്രതികളെ ഒരുമിച്ചിരുത്തിയും പൊലീസ് ചോദ്യം ചെയ്‌തു. ബിജുവും ജോമോനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ബിജുവിന്റെ കുടുംബാംഗങ്ങളുടെ മൊഴിയും കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.