പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി ചർച്ചകൾ സജീവമാകുന്നു

ഒരു മണ്ഡലത്തിലെ ജനപ്രതിനിധി രാജിവച്ചാൽ ആറുമാസത്തിനകം ഉപതെരഞ്ഞടുപ്പ് നടത്തണമെന്നാണ് ചട്ടം.

Update: 2024-06-19 01:32 GMT
Advertising

തിരുവനന്തപുരം: പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ തീരുമാനിക്കുന്നതിനുള്ളപ്രാഥമിക ചർച്ചകളിലേക്ക് രാഷ്ട്രീയ പാർട്ടികൾ ഉടൻ കടക്കും. രണ്ടിടത്തും എൽ.ഡി.എഫും യു.ഡി.എഫും യുവാക്കളെ പരിഗണിക്കാനാണ് സാധ്യത. കഴിഞ്ഞതവണ മികച്ച മുന്നേറ്റം ഉണ്ടാക്കിയ പാലക്കാട് ഇത്തവണ ബി.ജെ.പി വലിയ പ്രതീക്ഷയിലാണ്.

ഒരു മണ്ഡലത്തിലെ ജനപ്രതിനിധി രാജിവച്ചാൽ ആറുമാസത്തിനകം ഉപതെരഞ്ഞടുപ്പ് നടത്തണമെന്നാണ് ചട്ടം. തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടെങ്കിലും രാഷ്ട്രീയപ്പാർട്ടികൾ സ്ഥാനാർഥികളെ സംബന്ധിച്ച പ്രാഥമിക ആലോചനകളിലേക്ക് ഉടൻ കടന്നേക്കും. ശക്തമായ പോരാട്ടം നടക്കുന്ന പാലക്കാട് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, വി.ടി ബൽറാം എന്നിവരുടെ പേര് സജീവമായി യു.ഡി.എഫ് പരിഗണിക്കുന്നുണ്ട്. സ്ഥാനാർഥിത്വത്തിൽ ഷാഫി പറമ്പിലിന്റെ അഭിപ്രായവും യു.ഡി.എഫ് കണക്കിലെടുക്കും. നിതിൻ കണിച്ചേരി, മുൻ കോൺഗ്രസ് നേതാവ് എ.വി ഗോപിനാഥ് എന്നിവരുടെ പേരാണ് എൽ.ഡി.എഫിൽ നിന്ന് പറഞ്ഞു കേൾക്കുന്നത്. കഴിഞ്ഞ തവണ നേരിയ വോട്ടിന് കൈവിട്ട സീറ്റ് തിരിച്ചുപിടിക്കാൻ ശോഭാ സുരേന്ദ്രനെ ഇറക്കണം എന്ന് അഭിപ്രായം ബി.ജെ.പിക്കുള്ളിൽ ശക്തമാണ്. ജില്ലയിൽനിന്നുള്ള സി. കൃഷ്ണകുമാറിന്റെ പേരും സജീവ പരിഗണനയിലാണ്.

കെ. രാധാകൃഷ്ണന് പകരം ചേലക്കരയിൽ ആര് എന്ന ചോദ്യത്തിനുള്ള ഉത്തരവും വരും നാളുകളിൽ ഉണ്ടാകും. മുൻ എം.എൽ.എ, യു.ആർ പ്രദീപ്, ടി.കെ വാസു എന്നിവരുടെ പേരുകളാണ് സി.പി.എം പരിഗണിക്കുന്നത്. രമ്യാ ഹരിദാസ്, എൻ.കെ സുധീർ എന്നിവരുടെ പേര് യു.ഡി.എഫിന്റെ ചർച്ചയിൽ ഉണ്ട്. ആലപ്പുഴ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ ഷാനിമോൾ ഉസ്മാന് അരൂരിൽ സീറ്റ് കൊടുക്കുകയും വിജയിക്കുകയും ചെയ്തതാണ് രമ്യാ ഹരിദാസിന്റെ പേര് ചർച്ചയാകാൻ കാരണം. ചേലക്കരയിൽ ബി.ജെ.പി കാര്യമായ ചർച്ചകളിലേക്ക് ഇതുവരെ നീങ്ങിയിട്ടില്ല. നേരത്തെ സ്ഥാനാർഥികളെ തീരുമാനിച്ച് മണ്ഡലത്തിൽ സജീവമാകണമെന്ന് അഭിപ്രായമുണ്ടെങ്കിലും അതിനുള്ള സാധ്യത കുറവാണ്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News