ലഹരിക്കേസ്; പ്രയാഗ മാർട്ടിനെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യും, ഇന്ന് നോട്ടീസ് നല്‍കും

ചോദ്യം ചെയ്യലിന് മുന്നോടിയായിട്ടുള്ള ലഹരി പാർട്ടി സംബന്ധിച്ചുള്ള വിവരശേഖരണം മരട് പൊലീസ് പൂർത്തിയാക്കി

Update: 2024-10-09 01:15 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ താരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇന്ന് നോട്ടീസ് നൽകിയേക്കും.ചോദ്യം ചെയ്യലിന് മുന്നോടിയായിട്ടുള്ള ലഹരി പാർട്ടി സംബന്ധിച്ചുള്ള വിവരശേഖരണം മരട് പൊലീസ് പൂർത്തിയാക്കി.

ഓംപ്രകാശ് താമസിച്ചിരുന്ന ആഡംബര ഹോട്ടൽ മുറിയിൽ ഇന്നലെ ഫോറൻസിക് പരിശോധന നടത്തിയിരുന്നു. പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഹോട്ടൽ മുറിയിൽ എത്തിയത് ലഹരി പാർട്ടിയിൽ പങ്കെടുക്കാൻ ആണെന്ന വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. താരങ്ങളെ ഹോട്ടൽ മുറിയിൽ എത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിട്ടുണ്ട്.

കൊച്ചിയിലെ ലഹരി ഇടപാടുകളിൽ പ്രധാനിയാണ് ബിനു ജോസഫെന്ന് പൊലീസ് പറയുന്നു. ലഹരി ഇടപാടിന്‍റെ ഭാഗമായാണോ താരങ്ങൾ എത്തിയതെന്നാണ് പൊലീസ് പരിശോധിക്കുന്നത്. നേരത്തെ, ലഹരിക്കേസിൽ കൊക്കെയ്ൻ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടർന്ന് ഓം പ്രകാശിന് എറണാകുളം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഈയിടെയാണ് ഓം പ്രകാശിനെ കൊച്ചി മരട് പൊലീസ് ആഡംബര ഹോട്ടലിൽനിന്ന് കസ്റ്റഡിയിലെടുത്തത്. ബോൾഗാട്ടിയിലെ ഡിജെ പരിപാടിക്ക് എത്തിയതായിരുന്നു ഇയാൾ. പ്രകാശിനൊപ്പം പിടിയിലായ ഷിഹാസിൽനിന്ന് കൊക്കെയ്ൻ പിടികൂടിയിരുന്നു. ലഹരിവസ്തുക്കൾ കൈവശംവച്ചതിനായിരുന്നു അറസ്റ്റ്.

ചോദ്യംചെയ്യുന്നതിനിടയിൽ മറ്റാരെങ്കിലും മുറിയിൽ വന്നിരുന്നോ എന്ന കാര്യം വ്യക്തമാക്കാൻ ഓം പ്രകാശ് തയാറായിരുന്നില്ല. പിന്നീടാണ് ശ്രീനാഥും പ്രയാഗയും എത്തിയെന്നു വിവരം ലഭിച്ചത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് താരങ്ങൾ എത്തിയതായി വ്യക്തമായി. ഹോട്ടലിലെ രജിസ്റ്ററിലും ഇവരുടെ സന്ദർശനം രേഖപ്പെടുത്തിയിരുന്നു. താരങ്ങളടക്കം 20 പേർ മുറിയിലെത്തിയിരുന്നതായാണ് വിവരം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News