സ്വകാര്യ സർവകലാശാല: ബില്ല് നിയമസഭ ഇന്ന് പാസാക്കും
പിന്നാക്കക്കാര്‍ക്ക് ഫീസ് ഇളവ് നൽകണമെന്ന പ്രതിപക്ഷ ഭേദഗതി വോട്ടിനിട്ട് തള്ളി


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് വാതിൽ തുറന്നുള്ള ബില്ല് നിയമസഭ ഇന്ന് പാസാക്കും.സാമൂഹ്യ ,സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള വിദ്യാർഥികൾക്ക് സർക്കാർ നിർദേശിക്കുന്ന ഫീസ് ഇളവ് നൽകണമെന്ന പ്രതിപക്ഷ ഭേദഗതി ഇന്നലെ വോട്ടിനിട്ട് തള്ളിയിരുന്നു. നിലവിൽ അനുവദിച്ചിട്ടുള്ള 40% സംവരണത്തിൽ എല്ലാം ഉൾപ്പെടുമെന്നാണ് സർക്കാർ വിശദീകരണം.
സ്വകാര്യ സർവകലാശാല ബില്ലിൽ പ്രതിപക്ഷം മുന്നോട്ടുവച്ച ചില ഭേദഗതികൾ ഉന്നത വിദ്യാഭ്യാസ മന്ത്രി അംഗീകരിക്കുന്നുണ്ട്. എന്നാൽ പ്രധാനപ്പെട്ട ഒരു ഭേദഗതി നിർദേശമാണ് വോട്ടിനിട്ട് തള്ളിയത്.സാമ്പത്തികമായോ സാമൂഹികമായോ പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിലുള്ള വിദ്യാർഥികൾക്ക് സർക്കാർ കാലാകാലങ്ങളിൽ നിർദ്ദേശിക്കുന്ന പ്രകാരമുള്ള ഫീസ് ഇളവുകളും, സ്കോളർഷിപ്പുകളും അനുവദിക്കുമെന്ന സത്യവാങ്മൂലം നൽകണം എന്നതായിരുന്നു ഭേദഗതി നിർദ്ദേശം.ഭേദഗതി മുന്നോട്ടുവച്ചത് പിസിവിഷ്ണുനാഥും ഐസി ബാലകൃഷ്ണനുംമായിരുന്നു. ഭേദഗതി നിർദ്ദേശം തള്ളിയതോടെ പ്രതിപക്ഷം വോട്ടിംഗ് ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ നിർദേശം വോട്ടിനിട്ട് തള്ളി.
ഇന്ന് നിയമസഭ ബില്ല് പാസാക്കുന്നതോടെ ഇടതു സർക്കാരിന്റെ പ്രകടമായ നയം മാറ്റമാണ് പ്രാബല്യത്തിൽ വരുന്നത്.സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നതിന് മുമ്പ് പൊതുജന അഭിപ്രായം തേടണമെന്ന ആവശ്യം പ്രതിപക്ഷം മുന്നോട്ടു വെച്ചെങ്കിലും സർക്കാർ അത് തള്ളിയിരുന്നു.ഇതിനോടകം തന്നെ രാജ്യത്തെ പ്രധാനപ്പെട്ട സ്വകാര്യ സർവകലാശാലകൾ താൽപര്യം പ്രകടിപ്പിച്ച് സർക്കാരിനെ സമീപിച്ചിട്ടുണ്ട്.ഇന്ന് ബില്ല് പാസായി പിന്നീട് ഗവർണർ ഒപ്പുവെക്കുന്നതോടെ അത് നിയമമായി മാറും.പിന്നാലെ കിട്ടുന്ന അപേക്ഷകൾ പരിഗണിച്ച് സർക്കാർ സ്വകാര്യ സർവകലാശാലകൾ അനുമതി നൽകും.