ലക്ഷങ്ങൾ തട്ടി റോയൽ ട്രാവൻകൂർ കമ്പനി; സംസ്ഥാനത്ത് വീണ്ടും നിക്ഷേപ തട്ടിപ്പ് പരാതി

തട്ടിപ്പിനിരയായവരിലേറെയും ഓട്ടോറിക്ഷാ തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ ഉള്‍പ്പെടെയുള്ള സാധാരണക്കാരാണ്

Update: 2023-12-05 01:58 GMT
Editor : Shaheer | By : Web Desk
Advertising

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും നിക്ഷേപ തട്ടിപ്പ് പരാതി. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് നിക്ഷേപകരുടെ പരാതി.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ഇവരുടെ ഭൂരിഭാഗം ഓഫീസുകളും അടച്ചുപൂട്ടി. ആയിരക്കണക്കിന് നിക്ഷേപകരാണ് പണം തിരിച്ചുകിട്ടാതെ പ്രതിസന്ധിയിലായത്. കമ്പനി ഉടമകളെ ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയിലാണ് ജീവനക്കാരും.

നിത്യവരുമാനത്തിൽനിന്ന് പല ആവശ്യങ്ങൾക്കായി കരുതിവച്ചതെല്ലാം നഷ്ടപ്പെട്ടവർ നിരവധിയാണ്. ഡെയ്ലി കലക്ഷൻ മുതൽ സ്ഥിരനിക്ഷേപം വരെ ആയിട്ടാണ് കമ്പനി നിക്ഷേപം സ്വീകരിച്ചിരുന്നത്. ഓട്ടോറിക്ഷാ തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, അങ്ങനെ വഞ്ചിക്കപ്പെട്ടവരിലേറെയും സാധാരണക്കാരാണ്.

2021ലാണ് കണ്ണൂർ ആസ്ഥാനമായി റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി എന്ന സ്ഥാപനം നിലവിൽ വരുന്നത്. കമ്പനി ആക്ട് അനുസരിച്ചാണ് സ്ഥാപനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അനിൽ ചക്രപാണി എന്നയാളാണ് കമ്പനിയുടെ ചെയർമാനെന്ന് ഇവരുടെ ഔദ്യോഗിക വെബ്‍സൈറ്റിൽ പറയുന്നു. ഇയാളുടെ സഹോദരനും കണ്ണൂരിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ ഉടമയുമായ രാഹുൽ ചാക്രപാണിയുടെ ചിത്രങ്ങളും വെബ്‍സൈറ്റിലുണ്ട്.

കാസർകോട് മുതൽ എറണാകുളം വരെ 85 ബ്രാഞ്ചുകളുണ്ടായിരുന്നു. എണ്ണൂറിലധികം ജീവനക്കാർ വിവിധ ബ്രാഞ്ചുകളിലായി ജോലി ചെയ്തിരുന്നു. അഞ്ച് മാസത്തിലധികമായി ഇവർക്കും ശമ്പളമില്ല. ബ്രാഞ്ചുകളിൽ ഭൂരിഭാഗവും അടച്ചുപൂട്ടി.

Full View

പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമുണ്ടായില്ലെന്നു നിക്ഷേപകർ പറയുന്നു. പണം ആവശ്യപ്പെട്ട് നിക്ഷേപകർ വീടുകളിലെത്തി തുടങ്ങിയതോടെ ഇവരും പ്രതിസന്ധിയിലായിട്ടുണ്ട്. കമ്പനി ഉടമകളുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന മറുപടിയാണ് ജീവനക്കാരും നൽകുന്നത്.

Summary: Kannur-based Royal Travancore Farmers Producer Company has allegedly cheated investors of lakhs of rupees

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News