കട്ടപ്പനയിലെ നിക്ഷേപകൻ്റെ ആത്മഹത്യ: പ്രത്യേക സംഘത്തിൻ്റെ അന്വേഷണം ഇന്നുമുതൽ
കൂടുതൽ പേരുടെ മൊഴികൾ രേഖപ്പെടുത്തും


കട്ടപ്പന: കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിൻ്റെ ആത്മഹത്യയിൽ പ്രത്യേക സംഘം ഇന്നു മുതൽ അന്വേഷണം തുടങ്ങും. ബന്ധുക്കൾക്ക് പുറമെ കൂടുതൽ പേരുടെ മൊഴികൾ രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം സാബുവിൻറെ ഭാര്യ മേരിക്കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
സംഭവത്തിൽ ആരോപണ വിധേയരായ ബാങ്ക് ജീവനക്കാർ, സിപിഎം മുൻ ഏരിയ സെക്രട്ടറി വി.ആർ സജി എന്നിവരുടെ മൊഴികളും രേഖപ്പെടുത്തും. കൂടുതൽ തെളിവുകൾ ലഭിക്കുന്ന മുറക്ക് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താനാണ് പൊലീസിന്റെ നീക്കം. സാബുവിൻ്റെ മൊബൈൽ ഫോൺ വിദഗ്ദ്ധ പരിശോധനയ്ക്ക് അയക്കാനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങാനും സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു കട്ടപ്പന റൂറൽ ഡെവലപ്മെന്‍റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ബാങ്കിന് മുന്നിൽ സാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ ചികിൽസാർത്ഥം നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടെത്തിയ സാബുവിനെ ജീവനക്കാർ അപമാനിച്ചിറക്കി വിട്ടെന്ന പരാമർശം ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു.