സുഭദ്രയെ കൊലപ്പെടുത്തിയത് മയക്കി കിടത്തിയതിന് ശേഷം, സ്വർണം തിരിച്ചു ചോദിച്ചതിന്റെ വൈരാ​ഗ്യമെന്ന് പ്രതികൾ

കേസിലെ മറ്റൊരു പ്രതി റെയ്നോൾഡ് പിടിയിൽ

Update: 2024-09-13 14:14 GMT
Advertising

ആലപ്പുഴ: ആലപ്പുഴ കലവൂരിൽ 73കാരി സുഭദ്രയെ കൊലപ്പെടുത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സുഭദ്രയെ മയക്കി കിടത്തിയാണ് സ്വർണം തട്ടിയെടുത്തതെന്നാണ് പൊലീസ് അറിയിച്ചത്. സുഭദ്രയിൽ നിന്നു കവർന്ന സ്വർണം അവർ തിരിച്ചു ചോദിച്ചതിന്റെ വൈരാ​ഗ്യത്തിലാണ് പ്രതികളായ മാത്യൂസും ശർമിളയും സുഭദ്രയെ കൊലപ്പെടുത്തിയത്.

സ്വർണം തിരികെ തന്നില്ലെങ്കിൽ പരാതി നൽകുമെന്ന് സുഭദ്ര ഇവരോട് പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ആഗസ്റ്റ് 7ന് ഇരുവരും ചേർന്ന് സുഭദ്രയെ കൊലപ്പെടുത്തിയത്. ഉച്ചയ്ക്ക് കൊല നടത്തിയെങ്കിലും രാത്രി ഏഴ് മണിക്ക് ശേഷമാണ് മൃതദേഹം മറവു ചെയ്തത്. സുഭദ്രയെ മയക്കാൻ മരുന്ന് നൽകിയത് മറ്റൊരു പ്രതിയായ റെയ്നോൾഡ് ആണെന്നും ആലപ്പുഴ എസ്പി എം.പി മോഹന ചന്ദ്രൻ പറഞ്ഞു. റെയ്നോൾഡിനെ ഇന്ന് പൊലീസ് പിടികൂടിയിരുന്നു.

നെഞ്ചിൽ ചവിട്ടിയും കഴുത്ത് ഞെരിച്ചുമാണ് ക്രൂരകൊലപാതകമെന്ന് പ്രതികളായ മാത്യുവും ശർമിളയും പൊലീസിനോട് സമ്മതിച്ചിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം ഉച്ചയോടെ മണിപ്പാലിൽ നിന്ന് പിടികൂടിയ പ്രതികളെ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. അമിതമായി മദ്യപിച്ച മാത്യുവും ശർമിളയും ചേർന്ന് കഴുത്തു ഞെരിച്ചും നെഞ്ചിൽ ചവിട്ടി വാരിയെല്ലുകൾ തകർത്തുമാണ് ക്രൂരമായി കൊലപ്പെടുത്തിയത്. പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരം സാധൂകരിക്കുന്നതാണ് പ്രതികളുടെ മൊഴികൾ.

കർണാടക ഉഡുപ്പി സ്വദേശിയാണ് ശർമല എന്നാണ് ആദ്യം ലഭ്യമായ വിവരമെങ്കിലും തുടരന്വേഷണത്തിൽ എറണാകുളം തോപ്പുംപടി സ്വദേശിനിയാണെന്നു കണ്ടെത്തി. ആറാം വയസിലാണ് അമ്മയുടെ ജോലിയുമായി ബന്ധപ്പെട്ട ഉടുപ്പിയിലേക്ക് ശർമ്മളയും കുടുംബവും മാറി താമസിക്കുന്നത്. ആറുവർഷം മുൻപ് എറണാകുളത്തേക്ക് മടങ്ങിയെത്തി.

തുടർന്നായിരുന്നു സുഭദ്രയും ആയുള്ള സൗഹൃദവും മാത്യുമായുള്ള വിവാഹവും. ഒളിവിൽ പോയ പ്രതികൾ ഉഡുപ്പിയിലെ സുഹൃത്തിൻറെ വീട്ടിൽ എത്തുമെന്ന് നിഗമനത്തിൽ നേരത്തെ തന്നെ അന്വേഷണസംഘം അവിടെയെത്തി പ്രതികൾക്കായി വല വിരിച്ചിരുന്നു. പിടിയിലാകുമ്പോഴും പ്രതികൾ മദ്യപിച്ച് അവസ്ഥയിലായിരുന്നു.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News