കൊല്ലത്ത് രേഖകളില്ലാതെ ട്രെയിനിൽ കൊണ്ടുവന്ന 44 ലക്ഷവുമായി രണ്ട് പേർ പിടിയിൽ
തമിഴ്നാട് മധുര വിതുരനഗർ സ്വദേശികളാണ് പിടിയിലായത്.


കൊല്ലം: പുനലൂരിൽ രേഖകളില്ലാതെ ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന പണം പിടികൂടി. 44 ലക്ഷത്തോളം രൂപയാണ് കണ്ടെടുത്തത്. പണം കൊണ്ടുവന്ന തമിഴ്നാട് മധുര വിതുരനഗർ സ്വദേശികളായ സുടലൈ മുത്തുവിനെയും അളകപ്പനെയും കസ്റ്റഡിയിലെടുത്തു.
അതിർത്തി കടന്ന് കേരളത്തിലേക്ക് ഇത്തരത്തിൽ അനധികൃത പണവും ലഹരിയും കടത്തുന്നുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയിൽവേ പൊലീസും ആർപിഎഫും പരിശോധന ശക്തമാക്കിയത്. ഇത്തരത്തിൽ പുനലൂരിൽ നടത്തിയ പരിശോധനയിലാണ് 44,03700 രൂപ കണ്ടെത്തിയത്.
ട്രെയിനിലെത്തിയ ഇവരോട് പണത്തിന്റെ സ്രോതസും രേഖകളും കാണിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇരുവർക്കും കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. ഇതോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ആരാണ് പണം കൊടുത്തുവിട്ടതെന്നോ ആർക്കു കൊടുക്കാനാണ് കൊണ്ടുവന്നതെന്നോ ഉള്ള വിവരം റെയിൽവേ പൊലീസിന് ലഭിച്ചിട്ടില്ല. ഇവരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പരിശോധന തുടരുമെന്നും റെയിൽവേ പൊലീസ് അറിയിച്ചു.